സൗമ്യ: “നീ സമാധാനപ്പെട് മാളു. അവൻ അവിടെ ഒറ്റയ്ക്കിരുന്നു ജോലി ചെയ്യുന്നതിന്റെ ടെൻഷൻ ആയിരിക്കുമോ? നീ ഇങ്ങനെയൊക്കെ ചിന്തിക്കുമെന്ന് അവന് അറിയില്ലായിരിക്കും.”
മാളവിക: “അറിയില്ല എന്നല്ല, അവന് അറിയേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. സ്നേഹം കുറയുമ്പോഴാണല്ലോ മൗനം കൂടുന്നത്. ഞാനിപ്പോൾ ആർക്കും വേണ്ടാത്ത ഒരാളായി മാറിയ പോലെ എനിക്ക് തോന്നുന്നു.”
സൗമ്യ മാളവികയുടെ കൈകളിൽ പതുക്കെ അമർത്തിപ്പിടിച്ചു. അവളുടെ ശ്രദ്ധ മാറ്റാനും പെട്ടെന്നുണ്ടായ സങ്കടത്തിൽ നിന്ന് അവളെ പുറത്തു കൊണ്ടുവരാനുമായി സൗമ്യ കോളേജിൽ നടന്ന പുതിയൊരു സംഭവം പറയാൻ തുടങ്ങി.
സൗമ്യ: “മാളു… നീ ഇതൊക്കെ ആലോചിച്ച് വിഷമിക്കാതെ. നമുക്ക് ഇതിനൊരു വഴി കണ്ടെത്താം. പക്ഷെ നീ ഒരു കാര്യം അറിഞ്ഞോ? നമ്മുടെ കോളേജിലെ ആ പിടി സാർ വിനോദ് ഇല്ലേ… പുള്ളിയുടെ കാര്യം വലിയ പ്രശ്നമായിരിക്കുകയാണ്.”
മാളവിക കണ്ണുകൾ തുടച്ച് സൗമ്യയെ ഒന്ന് നോക്കി. “വിനോദ് സാറോ? എന്തുപറ്റി?”
സൗമ്യ: “വിനോദ് സാറിന്റെ നോട്ടവും പെരുമാറ്റവുമൊന്നും അത്ര ശരിയല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കഴിഞ്ഞ ദിവസം നമ്മുടെ മരിയ മിസ്സിനോട് അയാൾ മോശമായി പെരുമാറി എന്നാ കേട്ടത്. മരിയ മിസ്സ് വിട്ടുകൊടുത്തില്ല, നേരെ ഹെഡ്മാസ്റ്ററുടെ അടുത്ത് പോയി കംപ്ലയിന്റ് കൊടുത്തു.”
മാളവിക: “അയ്യോ, ശരിക്കും? മരിയ മിസ്സ് പരാതിപ്പെട്ടോ?”
സൗമ്യ: “പിന്നെ! ആൾ ഇപ്പോൾ ആകെ പേടിച്ചിരിക്കുകയാണ്. നീ അറിഞ്ഞില്ലേ, ഇന്ന് സ്റ്റാഫ് റൂമിൽ അതായിരുന്നു സംസാരം. പുള്ളി ചില കുട്ടികളോടും ലേഡി ടീച്ചർമാരോടും ഒക്കെ ഒരുമാതിരി നോട്ടമാണ് നോക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്. ഇപ്പോൾ മരിയ മിസ്സ് എഴുതിത്തന്നെ പരാതി കൊടുത്ത സ്ഥിതിക്ക് ഇത്തവണ അയാൾ രക്ഷപ്പെടില്ല. എച്ച്.എം അത് ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.”