എങ്കിലും മാധവേട്ടന്റെ മുന്നിൽ വച്ച് വെറുമുഖം കാണിക്കേണ്ടെന്ന് കരുതി അവനും മിണ്ടാൻ ശ്രമിച്ചു. മാധവേട്ടന്റെ വീട്ടിൽ കഴിയുന്നത് കൊണ്ട് ലോറെൻസിന്റെ ഭാഗം അത്ര പേടിക്കാനില്ലെന്ന ചിന്ത പ്രസാദിനുണ്ടായിരുന്നു.
പക്ഷെ മാധവന്റെ ഭാഗത്തു നിന്നും കടിച്ചതിലും വലുതാണ് പിടിച്ചതെന്ന രീതിയിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കാര്യങ്ങൾ സങ്കീർണ്ണമായി പോയിക്കൊണ്ടിരിക്കെ ഇപ്പൊ ദേ ലോറെൻസും വന്നിരിക്കുന്നു. അവന്റെ ഇപ്പോഴുള്ള വരവ് പ്രസാദ് ഉദ്ദേശിച്ചത് പോലെ അവന് വല്ലാത്തൊരു ഭയവും ഉണ്ടാക്കുകയാണ്. അവൻ മാധവന്റെ വിശ്വസ്ഥനാണ്.
ചിന്തകൾ കുഴഞ്ഞു മറിയുകയാണ് പ്രസാദിന്. അപ്പോഴും മാധവന്റെ മനസ്സിനെ അലട്ടിയത് അശ്വതിയെ കുറിച്ചുള്ള ചിന്തയായിരുന്നു.
“ലോറെൻസേ.. ചായ വേണോടാ..?”
“വേണ്ട മൊതലാളി..”
“മ്മ്.. നിങ്ങൾ സംസാരിക്ക് ഞാനിപ്പോ വരാം..”
അയാൾ വേഗം കയ്യിലെ സഞ്ചികൾ മുറുക്കി പിടിച്ച് അടുക്കളയിലേക്ക് ചെന്നു.
അശ്വതി അവിടെ ആ നിമിഷങ്ങളെ ഒട്ടും ഇഷ്ടപെടാത്ത തരത്തിൽ മുഖം കനപ്പിച്ച് സ്ലാബിനോട് ചാരി നിൽക്കുകയാണ്.
അയാളെ കണ്ടതും മുഖം ചെരിച്ച് നോട്ടം മാറ്റി നിന്നു.
“എന്തേടി.. എന്തു പറ്റി..?”
അവളൊന്നും മിണ്ടിയില്ല.
“അച്ചൂ..”
അയാൾ അവളുടെ അടുത്ത് ചെന്ന് ചുമലിൽ കൈ വച്ചു കൊണ്ട് വിളിച്ചു. ആ കൈകളെ എടുത്തു മാറ്റിക്കൊണ്ട് അഭിമുഖമായി നിന്നു. കെറുവിച്ച മിഴികളോടെ.
“എന്തു പറ്റിയെടി.. പറയ്..”
“അയാളെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നേ..?”
“ലോറെൻസിനെയോ..?”