സാമിന്റെ മനസ്സിൽ പല കാര്യങ്ങളും ഓർത്തെടുക്കുകയായിരുന്നു… പതിയെ അയാൾ നതാഷയെ കണ്ട ആദ്യ ദിവസം മനസ്സിലേക്ക് ഓടിയെത്തി…..!!!
ആറുമാസം മുൻപ്.
നഗരത്തിൽ തന്നെയുള്ള ബീച്ചിനോട് ചേർന്നുള്ള ഒരു കഫേയിൽ വച്ച്…
കടലിനോട് ചേർന്നുള്ള ആ പഴയ കഫേയിൽ തന്റെ സ്കെച്ച് ബുക്കുമായി ഇരിക്കുകയായിരുന്നു സാം.
അന്ന് വൈകുന്നേരമാണ് ആദ്യമായി നതാഷ അവിടേക്ക് വരുന്നത്. മാത്യുവിനൊപ്പം ഒരു ഡിന്നറിന് എത്തിയതായിരുന്നു അവൾ. അവർക്ക് തൊട്ടടുത്ത ടേബിളിൽ ഇരുന്ന് സാം അവരെ ശ്രദ്ധിച്ചു.
മാത്യു തന്റെ ഫോണിലെ മെഡിക്കൽ റിപ്പോർട്ടുകളിൽ മുഴുകിയിരിക്കുമ്പോൾ, നതാഷ ശൂന്യമായ കണ്ണുകളോടെ കടലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
അവളുടെ ആ ഏകാന്തതയും, ഉടലിലെ വശ്യതയും സാമിന്റെ ഉള്ളിലെ ചിത്രകാരനെ ഉണർത്തി.
ഒരു വാക്ക് പോലും മിണ്ടാതെ അയാൾ അവളെ നിരീക്ഷിച്ചു.
മാത്യുവിന്റെ അവഗണനയിൽ അവൾ അനുഭവിക്കുന്ന ആ ശ്വാസംമുട്ടൽ ആ മുഖത്ത് വ്യക്തമായിരുന്നു.
അന്നുതൊട്ട് സാം അവളെ പിന്തുടരാൻ തുടങ്ങി. തന്റെ ഹിമാലയൻ ബൈക്കിൽ ശബ്ദമുണ്ടാക്കാതെ അയാൾ അവളുടെ കാറിന് പിന്നാലെ പോയി. അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ, അവൾ പോകുന്ന റേഡിയോ സ്റ്റേഷൻ, അവളുടെ വീട്… എല്ലാം സാം മനസ്സിലാക്കി.
നാതാഷയേ കണ്ട ആദ്യ ആഴ്ചയിൽ തന്നെ ഒരു പേഷ്യന്റിന്റെ വേഷത്തിൽ സാം ഹോസ്പിറ്റലിലെത്തി.
നതാഷയെക്കുറിച്ച് കൂടുതൽ അറിയാൻ അയാൾ തിരഞ്ഞെടുത്തത് ഒറ്റനോട്ടത്തിൽ നടി വന്ന ബർഡോട്ട് നേ പോലെ തോന്നിക്കുന്ന നതാഷ യുടെ ക്യാബിൻ ജൂനിയർ നഴ്സായ ലില്ലിയെയാണ്. ലില്ലിക്ക് നതാഷയോടുള്ള വിശ്വാസം സാം തന്റെ സംസാരത്തിലൂടെ മുതലെടുത്തു.