“ഞാൻ നിന്നോട് ഈ തറവാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രഹസ്യം പറയാം. നിന്റെ വെല്ലിക്കാനോട് ഒരിക്കൽ മോൾ അത് പറയണം. ഇപ്പോളല്ല. എന്റെ കാലം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം കഴിഞ്ഞ്. അതിനുള്ള കൃത്യമായ അവസരം വരും. അപ്പോൾ മാത്രം. ആ അവസരം എപ്പോഴാണെന്ന് ആ സമയത്ത് മോള്‌ക്ക് ആരും പറയാതെ സ്വയം മനസ്സിലാകും. അവനോട് പറയുന്നതുവരെ മറ്റാരും ഇതറിയരുത്. ഉമ്മേം, ഹൽദിയേം, നിന്റെ വാപ്പേം, ആരും.
”അന്ന്, ആ സമയം നീ അവനോട് ഇത്രമാത്രം പറഞ്ഞാൽ മതി – ‘അവന്റുപ്പാ അഷറഫ്, വെല്യുമ്മാടെ അനിയനായിരുന്നൂന്ന്.’ ഇതുമാത്രം ഓർത്തുവെച്ച് പറഞ്ഞാൽ മതി. ബാക്കി ഓൻ പൂരിപ്പിച്ചോളും. ഓൻ ബുദ്ധിമാനാ. അവന് എല്ലാം മനസ്സിലാകും.
“പിന്നെ ഈ കുടുംബത്തിൽ ഇതൊന്നും പുതിയതല്ലാന്നും, ഇനീം ഇത് തുടരാന്നും പറയണം.
“അപ്പൊ അവന്റെ മുഖം നീ കാണണം.
”മോൾക്ക് മനസ്സിലായോ? ഓർത്തുവെച്ച് പറയുവോ?”
അപ്പോൾ യാതൊന്നും മനസ്സിലായില്ലെങ്കിലും തലയാട്ടി പറഞ്ഞു, “മനസ്സിലായി ഉമ്മൂമ്മാ. പറയാം ഉമ്മൂമ്മാ..”
“ഇപ്പൊ മറന്നാലും സാരമില്ല. ആ സമയം വരുമ്പോൾ മോൾ ഞാനീപ്പറഞ്ഞതെല്ലാം ഓർക്കും. അപ്പൊ മടിയ്ക്കാതെ അവനോട് പറഞ്ഞാൽ മതി.”
“ന്റെ പത്തൊമ്പതാം വയസ്സിലാണ് അഷറഫ് ഉണ്ടായത്. ന്റെ ഉമ്മാ പോയിട്ട് പത്താം വർഷം.” ഏതോ ഓർമ്മയിൽ മുഴുകി നേർത്ത പുഞ്ചിരിയോടെ തന്റെ കണ്ണുകളിൽ നോക്കി വെല്യുമ്മാ അതു പറയുമ്പോഴും തനിക്ക് ഒന്നും മനസ്സിലായില്ലായിരുന്നു.
ആ വർഷം തന്നെ ഉമ്മൂമ്മായും പോയി.
പക്ഷേ ഈ വാക്കുകൾ തന്റെ ഉള്ളിൽ കൊത്തിവെച്ചപോലെ കിടന്നു.