നബീസ എല്ലാം അറിഞ്ഞെന്നത് അഷറഫ് ഒരിയ്ക്കലും അറിയേണ്ടെന്ന് അവർ മൂവരും പണ്ടേ തീരുമാനിച്ചിരുന്നു.
അതിനാൽ അവരെല്ലാം അഷറഫ് തിരികെ പോകുന്നതുവരെ എന്നും അവരവരുടെ ഭാഗം നന്നായി അഭിനയിച്ചു.
***
ഹൽദിയാ ജനിച്ചപ്പോഴേയ്ക്കും ആസിഫ്, പഴയതിലും നല്ല ഒരു ജോലിയിൽ പ്രവേശിച്ചിരുന്നു.
ഇക്കുറി മറ്റൊരു നഗരത്തിലേയ്ക്ക് അവരെല്ലാം പറിച്ചുനട്ടു.
ആസിഫിന്റെ വെല്യുമ്മാനോടും, ഉപ്പാനോടും, ഉമ്മാനോടും, കുടുംബത്തോടും ഉള്ള സ്നേഹത്ത്തിനും ബഹുമാനത്തിനും യാതൊരു കുറവും ഒരിയ്ക്കലും വന്നില്ല.
അവന് അവരാണെല്ലാം.
***
കുട്ടികളുടെ വളർച്ചയിൽ മുഴുവൻ, ആസിഫ് അവർക്ക് ‘വെല്ലിക്കാ’ ആയിരുന്നു.
അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന, സ്നേഹിയ്ക്കാൻ മാത്രം അറിയാവുന്ന, അവരുടെ പ്രിയപ്പെട്ട വെല്ലിക്കാ.
ആരിഫാ ഉണ്ടായതു മുതൽ ആയിഷാ അത് അങ്ങനെ തന്നെ വേണം എന്ന് ഉറപ്പിച്ചിരുന്നു.
നബീസയും അതിനോട് അനുകൂലിച്ചു.
നാട്ടുകാർക്ക് അഷറഫ് ആണല്ലോ വാപ്പാ. അതിന് മാറ്റം വേണ്ടാ എന്നതായിരുന്നു ആ തീരുമാനത്തിന് കാരണം. ആസിഫിന് ഒരിയ്ക്കലും എതിർപ്പുണ്ടായിരുന്നില്ല.
കാരണം അവർക്ക് നാലുപേർക്കും സത്യം അറിയാമല്ലോ.
***
കുറേ വർഷങ്ങൾക്കു ശേഷം, ദൂരെ ദൂരെയൊരിടത്ത്.
കാലം മുന്നോട്ടോടിയപ്പോൾ, ആ കുടുംബം പലവട്ടം ജോലികൾ മാറി, കൂടുകൾ വിട്ട് വീടുകളും, ദേശങ്ങളും മാറി.
അതിനിടയിൽ, ഒരിക്കലും മായാത്ത സ്നേഹത്തിന്റെ നൊമ്പരങ്ങൾ ബാക്കിയാക്കി ആദ്യം അഷറഫും, പിറ്റേ വർഷം നബീസയും കൊഴിഞ്ഞുപോയി.
അവസാനം നല്ലൊരു ജോലിയുമായി ആസിഫ് ഈ ദേശത്ത് ഉറച്ചപ്പോൾ എന്തുകൊണ്ടോ, ചുറ്റും ഉള്ളവർ ധരിച്ചത് കൂടെയുള്ളത് അയാളുടെ അമ്മായിഅമ്മയും, ഭാര്യയും, അവളുടെ അനിയത്തിയും ആണെന്നാണ്!