അപ്പോൾ താൻ എന്തിന് കൊള്ളാം. ഒരാണിന് തന്നെ കണ്ടിട്ട് അസ്വസ്ഥത തോന്നിയില്ലെങ്കിൽ ഒരു പെണ്ണെന്ന കാര്യത്തിൽ താനൊരു അപൂർണ്ണയാണ് എന്നല്ലേ അർത്ഥം. അവൾക്ക് കരച്ചിൽ വന്നു.
താൻ അയാളെ പ്രണയിക്കുന്നില്ല, കാമിക്കുന്നില്ല, എന്നിട്ടും നൂറയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ജാലകം അടക്കാതെ ജാലകവിരിപ്പ് വലിച്ചിട്ടു കിടക്കയിൽ വന്നിരുന്നു മൊബൈൽ എടുത്തു നോക്കി. ഇല്ല, മെസേജ് നോക്കിയിട്ട് പോലും ഇല്ല.!
ദേഷ്യത്തോടെ ഫോൺ മേശയിലേക്ക് ഇട്ടിട്ട് അവൾ കിടക്കയിലേക്ക് കമിഴ്ന്നു വീണ് തലയണയിൽ ചുറ്റിപ്പിടിച്ചു ഉറക്കിലേക്ക് നുഴഞ്ഞു കയറി.
രാവിലെ അവൾ കുറച്ചുകൂടി വസ്ത്രത്തിൽ ശ്രദ്ധിച്ചു. കണ്ണാടിയുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞും നോക്കി തൃപ്തിയടഞ്ഞു. പിന്നെ താഴേക്ക് ചെന്ന് കിച്ചണിൽ പോയി ജാസ്മിൻ തയ്യാറാക്കി വച്ചിരുന്ന ബ്രേക്ക്ഫാസ്റ്റ് എടുത്തു ഡെയിനിങ് ഹാളിൽ കൊണ്ട് പോയി കഴിച്ചു തുടങ്ങി.
ഉണർന്നപ്പോൾ ആദ്യം നോക്കിയത് മൊബൈൽ പരിശോധനയായിരുന്നു. ഒരു ഗുഡ്മോർണിംഗ് വന്നു കിടക്കും എന്നായിരുന്നു വിശ്വാസം, പക്ഷേ ഒരു മണ്ണാങ്കട്ടയും ഉണ്ടായിരുന്നില്ല.
അവൾ അല്പം ഗൗരവത്തിൽ ബ്രെക്ഫാസ്റ്റ് കഴിച്ചു ഫോണും എടുത്തു വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. വാതിൽ അടക്കാതെ സാദാരണ പുറത്തേക്ക് ഇറങ്ങാത്തതാണല്ലോ, ഇവൾക്കിതെന്ത് പറ്റി എന്ന് ജാസ്മിൻ അതിശയിക്കുകയും ചെയ്തു.
തന്റെ ഓഫിസിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് വാഹിദ് മുഖമുയർത്തി. ചവുട്ടി മെതിച്ച് റൂമിലേക്ക് ചാടിക്കയറിവരുന്ന നൂറയെ കണ്ട് അവനൊന്നു അമ്പരന്നു.