കുറച്ചു നേരം കാത്തിരുന്നിട്ടും യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ ഫോൺ കിടക്കയിൽ ഇട്ടിട്ട് മലർന്നു കിടന്നു. കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് വീണ്ടും ഫോണെടുത്തു പരിശോധിച്ചു. ഇല്ല, ഓൺലൈൻ വന്നിട്ടില്ല. അവൾ അൽപ്പം നിരാശയോടെ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു. പിന്നെ നഖം കടിച്ചു കൊണ്ട് ചരിഞ്ഞു കിടന്നു.
കുറച്ചു ദൂരെയുള്ള റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദം നേർത്തു കേൾക്കാം. ചൂടില്ലാത്തതിനാൽ ജാലകം ചേർത്തടച്ചിട്ടില്ല, പ്രകൃതിയുടെ ആശ്വാസം ആസ്വദിക്കാൻ ലഭിക്കുന്ന കുറച്ചു മാസങ്ങൾ മാത്രമേ ഇവിടെയുള്ളൂ. അതും അടച്ചു മൂടി ഇരുന്നാൽ ശരിയാവില്ല.
അവൾ എഴുന്നേറ്റ് ജാലകത്തിലേക്ക് ചെന്ന് വിൻഡോ ഗ്ലാസ് കുറച്ചു കൂടി നീക്കി പുറത്തേക്ക് നോക്കി. ഒരേപോലെയുള്ള അനേകം വില്ലകൾ. ഈന്തപ്പനകളും അലങ്കാര വൃക്ഷങ്ങളും പരിസരത്തു വച്ചുപിടിപ്പിച്ച, അനേകമനേകം വേപ്പുമരങ്ങൾ ഇടതൂർന്നു വളർന്ന അറേബ്യൻ ഹരിതാഭയിൽ സ്ട്രീറ്റ് ലൈറ്റ്ന്റെ മഞ്ഞ വെട്ടം കളർന്നിരിക്കുന്നു.
നിശബ്ദമായ രാവിൽ നിർത്താതെ ചീറിപ്പാഞ്ഞു പോകുന്ന അനേകം വാഹനങ്ങളുടെ ടയർ ശബ്ദം കേൾക്കുമ്പോൾ ഏതോ അജ്ഞാത നഗരത്തിലെ ഏകാന്ത മുറിയിൽ താൻ തനിച്ചായത് പോലെ നൂറയ്ക്ക് തോന്നി.
സാറിന് തന്നോട് ഒരു അട്രാക്ഷനും തോന്നിയില്ലേ. താൻ എന്തുമാത്രം സുന്ദരിയാണ്. എത്ര നല്ല അടക്കവും ഒതുക്കവുമുള്ള പെണ്ണാണ്. ഇരുപത്തിയാറു വയസ്സായിട്ടും വിവാഹം കഴിച്ചില്ലെന്ന് ജാസീത്ത പറഞ്ഞിട്ടും ഒരു അട്രാക്ഷനും അങ്ങേർക്ക് തോന്നിയില്ലേ.? പെണ്ണിന്റെ ചൂടും സുഖവും അറിഞ്ഞ, അനുഭവിച്ച മനുഷ്യൻ അല്ലേ, എന്നിട്ടും തന്നെ കണ്ടിട്ട് അങ്ങേർക്ക് ഒരാഗ്രഹവും തോന്നിയില്ലേ.?