✍️…. രാവിലെ മഹി ജോലിക്ക് പോകാനിറങ്ങി.. ചേച്ചിമാർ രണ്ടാളും ഹാളിലിരിക്കുന്നത് കണ്ടിട്ടും അവനൊന്നും മിണ്ടാതെ ഇറങ്ങി..
“എടാ… അപ്പോ നീയൊന്നും ചെയ്യില്ലെന്ന് തന്നെ തീരുമാനിച്ചോ… ?”..
പിന്നിൽ നിന്നും സ്മിത വിളിച്ച് ചോദിച്ചത് കേട്ട് മഹി തിരിഞ്ഞ് നിന്നു..
“ ഞാനത് പറഞ്ഞതല്ലേ ചേച്ചീ… എനിക്ക് കഴിയില്ല… പ്രതികാരത്തിനൊന്നും ഞാനില്ല… “..
മഹി താൽപര്യമില്ലാതെ പറഞ്ഞു..
“ എന്നാ ഞങ്ങള് ചെയ്താലോ…?”..
“എന്ത്…?”..
“ അഛനെ കൊന്നവരോട് ഞങ്ങള് പ്രതികാരം ചെയ്യും… അവര് കൺമുമ്പിലൂടെ നടക്കുമ്പോ ഞങ്ങൾക്ക് സമാധാനമായി ഉറങ്ങാനാവില്ല… ഒരു മകനുണ്ടായിട്ടെന്ത് കാര്യം… ?.. ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല… എന്താ വേണ്ടതെന്ന് ഞങ്ങൾക്കറിയാം… ഇത് നിന്നോടൊന്ന് പറഞ്ഞൂന്നേ ഉള്ളൂ… ഉം… പൊയ്ക്കോ…”..
സ്മിത കൽപനപോലെ പറഞ്ഞു..പക്ഷേ മഹി പോയില്ല… രണ്ടാളെയും മാറിമാറി ഒന്ന് നോക്കി..
“ അവരോട് പ്രതികാരം ചെയ്യണമെങ്കിൽ ആദ്യം നിങ്ങളെന്നെ കൊല്ലേണ്ടിവരും… ഞാൻ ജീവിച്ചിരിക്കുമ്പോ അയാൾ ചത്തതിന് പ്രതികാരം ചെയ്യാൻ ഈ വീട്ടീന്നാരും പുറത്തിറങ്ങില്ല… “..
മഹിയുടെ ശബ്ദമുയർന്നത് കേട്ട് സ്മിതക്ക് വിറച്ച് കയറി..
“ ചേച്ചീ… ചേച്ചിയെന്തിനാ ഇവനോടിതൊക്കെ പറയുന്നത്… ?..
എല്ലാം നമ്മള് തീരുമാനിച്ചതല്ലേ… ?”..
നീതു ഇടക്ക് കേറി പറഞ്ഞു..