“ഇടയ്ക്ക് പറഞ്ഞില്ലേ ഒരു കളിമിടുക്കിൻ്റെ കാര്യം… അതെന്താ…” രവി തല ചൊറിഞ്ഞു.
“ഓ… അതോ… മൂപ്പർക്ക് കഥകളിയിൽ ഭ്രാന്തായിരുന്നു… ഒരിക്കൽ തെക്ക് എവിടെയോ കഥകളി കാണാൻ പോയി… ഒരുത്തിയെ കണ്ടു… ഇഷ്ടായി… ആളങ്ങ് പോയീ…” കൂസലില്ലാതെ വാക്കുകൾ.
“അന്വേഷിക്കാനൊന്നും പോയില്ലേ…”
“എന്നെ വേണ്ടാത്തവർക്ക് എനിക്കും വേണ്ട… അത്രതന്നെ..” അവരുടെ ശബ്ദം കനത്തു. അതുകൊണ്ട് രവി അധികം ചോദ്യങ്ങൾക്ക് മുതിർന്നില്ല.
“രവിക്ക് ഊണിന് എന്താ വേണ്ടത്… ഞാൻ ഒരു പച്ചക്കറിക്കാരിയാണ്… രവിക്കും അത് പോരെ???”
അവരുടെ ചോദ്യം നിഷ്‌കളങ്കമാണെന്ന് രവിക്ക് തോന്നി. രവി തലയാട്ടിയതും, പിന്നെ ദ്രുതഗതിയിൽ അവർ പാചകം തീർത്തു. അരിയാനും പിടിക്കാനും രവിയും കൂടി ചേർന്നപ്പോൾ അതിവേഗം ചോറും, തീയലും, പച്ചടിയും, പപ്പടവും തയ്യാർ.
“എല്ലാം തയ്യാർ… ഇനി നമുക്ക് ഉണ്ണാം …” പുറത്തേക്കിറങ്ങി ഇല വെട്ടി തുടച്ച്, മേശമേൽ ഇട്ട് അവർ പറഞ്ഞു.
ഇരുവരും കുശാലായി ഭക്ഷണം കഴിച്ച്, എഴുന്നേറ്റ് കൈ കഴുകി. മേശ വൃത്തിയാക്കിയതിന് ശേഷം അവർ ഉമ്മറത്തേക്ക് വന്നു. പിന്നാലെ രവിയും. തുടർന്ന്, വശത്തുള്ള തിണ്ണയിൽ ഇരുവരും ഇരുന്നു.
“ഇവിടെ ഇരുന്നാൽ നല്ല കാറ്റ് കിട്ടും… ഊണ് കഴിഞ്ഞാൽ എന്നും ഇവിടെ കിടന്ന് ഞാൻ കുറച്ച്നേരം മയങ്ങും. പിന്നെ, വശങ്ങളിൽ ഈ അഴികൾ ഉള്ളതുകൊണ്ട് വീഴുമെന്ന ഭയവും വേണ്ട…” അവർ വാചാലയായി.
“ശരിയാ… എന്താ ഒരു കാറ്റ്…. ഇങ്ങനെ ഇരിക്കാൻ വല്ലാത്ത സുഖം….” രവി അവരെ കണ്ണുകൾകൊണ്ട് ഉഴിഞ്ഞു.