“എന്നിട്ട് ഇക്കയ്ക്ക് നിന്നെ എങ്ങിനെ മനസ്സിലായി. ഇക്ക ഇവിടെ വന്നിരുന്നില്ല ല്ലോ ആ രാത്രി.” അവൾ സംശയത്തോടെ അവനെ നോക്കി.
“എന്റെ സൈക്കിളിൽ ഞാൻ സാറിന്റെ വീട്ടിലേക്ക് പോയി. അപ്പൊ തന്നെ. എനിക്ക് വേറെയും കുറേ കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു. അതൊന്നും കേൾക്കാൻ സാറിന് ടൈം ഇല്ലായിരുന്നു. ഈ വീടിന്റെ താക്കോൽ എനിക്ക് തന്നിട്ട് ഇവിടെ വന്നിട്ട് ഒളിപ്പിച്ചു വെക്കാൻ പറഞ്ഞു. ചേച്ചി വന്നു വീട്ടിൽ കേറി വാതിൽ അടക്കുന്നത് വരെ ഇവിടെ വേണമെന്നും എന്നിട്ടേ പോകാവൂ എന്നും പറഞ്ഞു.” അവൻ പതുക്കെ തലയും കുനിച്ചിരുന്നു പറഞ്ഞുകൊണ്ടിരുന്നു. അവന്റെ ഉത്തരവാദിത്തങ്ങൾ രാധ രസകരമായി കേട്ടിരുന്നു. തന്റെ ജീവിതത്തിൽ നടക്കുന്നതൊക്കെ ഒരു സിനിമാ കഥപോലെ അവൾക്ക് തോന്നി. കുറുമ്പ് നിഴലിച്ച കണ്ണുകളോടെ അവൾ ചാമിയെ തന്നെ നോക്കിക്കൊണ്ടിരുന്നു. അവൻ ആ നോട്ടത്തിലെ അപകടം മനസ്സിലായത് കൊണ്ട് പരുങ്ങി ഇരുന്നു.
പുറത്ത് ദൂരത്ത് എവിടെയോ ആനയുടെ ചിന്നം വിളി കേൾക്കാം. ഈ പ്രദേശത്ത് ഇടക്കിടക്ക് കേൾക്കുന്ന ശബ്ദമാണത്. ഇടക്കൊക്കെ ചായത്തോട്ടത്തിലേക്ക് ഒറ്റയാനും കൂട്ടമായും ആനകൾ വഴിതെറ്റി വരാറുണ്ട്.
“അരകൊമ്പൻ.” ചാമി പിറുപിറുത്തു.
“ന്തുവാ. ന്തോ പറഞ്ഞല്ലോ.” രാധ മുഖം അവന്റെ കുനിഞ്ഞ മുഖത്തേക്ക് തിരിച്ചു ചോദിച്ചു.
“ആന. അരക്കൊമ്പൻ ആന. ഒരു കൊമ്പ് പൊട്ടിപ്പോയിരുന്നു പണ്ട്. അങ്ങനെ ഇട്ട പേരാ.” ചാമി പറഞ്ഞു
“ആനകളൊക്കെ ഫ്രണ്ട്സ് ആണെന്ന് തോന്നുന്നല്ലോ.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.