” നമുക്ക് എന്റെ വണ്ടിയിൽ പോകണ്ട. രാത്രി ജീപ്പെടുത്തു കാട് കയറാം. അതുവഴി തോട്ടത്തിൽ ചെന്നു സാധനങ്ങൾ മാറ്റാം. അതാവും സേഫ്. ” അയാൾ അവരോട് പറഞ്ഞു.
അവർ ഒന്നും പറഞ്ഞില്ല. അതല്ലാതെ മറ്റു ശരികൾ ഒന്നും തന്നെ തങ്ങൾക്കു മുന്നിൽ ഇല്ല എന്നവർക്ക് അറിയാമായിരുന്നു.
ഭാഗം 27
രാവിന് നല്ല തണുപ്പുണ്ട്. കോട പുതഞ്ഞ ചായത്തോട്ടത്തിൽ നിന്ന് നല്ല തണുത്ത കാറ്റ് വീശിയെത്തുന്നുണ്ട്. മഞ്ഞിൽ കുതിർന്ന അന്തരീക്ഷത്തിൽ വീട്ടിലെ മഞ്ഞ ലൈറ്റുകൾ മനോഹരമായി തോന്നി വാഹിദിന്. പക്ഷേ ആ സുന്ദരമായ രാത്രിയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കുന്ന മാനസിക സ്ഥിവിശേഷം ആയിരുന്നില്ല അവന്റേത്. സെക്യൂരിറ്റി തോമസ് ചേട്ടന്റെ അടുത്ത് ചെന്ന് സംസാരിച്ച് നിൽക്കുകയായിരുന്നു അവൻ. കൂടെ മറ്റൊരു സെക്യൂരിറ്റിയായ ഉസ്മാനും ഉണ്ടായിരുന്നു.
“തോമസ് ചേട്ടാ. ഇനിയങ്ങോട്ട് വളരെ വിഷമം പിടിച്ച ദിവസങ്ങൾ ആയിരിക്കും. നിങ്ങൾക്ക് അപകടം സംഭവിക്കാൻ പോലും സാധ്യതയുണ്ട്. നമ്മെ ഒന്നടങ്കം ഇല്ലാതാക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കുന്ന ഒരു സംഘം വെളിയിൽ ഉണ്ട്.” അവൻ ഗൗരവത്തിൽ അവരോട് പറഞ്ഞു.
“ചാവുമെന്ന് ഉറപ്പാണോ സാറേ. എങ്കിൽ അവന്മാര് വരട്ടെ ന്നെ. എത്രാന്ന് വച്ചാ ഈ തണുപ്പ് സഹിക്കുന്നെ. ഇതിലും ഭേദം ചാവുന്നതാ.അല്യോടാ ഉസ്മാനെ.” തോമസ് ചേട്ടൻ തമാശ പോലെ പറഞ്ഞു. ആ നേരം പോക്കിൽ ഒളിഞ്ഞിരിക്കുന്ന ധൈര്യം വാഹിദിനെ തൃപ്തനാക്കി. അവൻ അയാളുടെ ചുമലിൽ തട്ടി.
“മോൻ പേടിക്കണ്ട, ഈ തോമയുടെ ജീവൻ പോയിട്ടേ ഇതിനുള്ളിലേക്ക് ഒരുത്തൻ കേറത്തുള്ളൂ. ” തോമസ് ചേട്ടൻ പറഞ്ഞു.