അമൽ പതിയെ അമ്മയുടെ കൈകൾ മാറ്റിക്കൊണ്ട് കസേരയിലേക്ക് മടങ്ങിയിരുന്നു. അവന്റെ നിസ്സംഗത മാലതിയുടെ ഹൃദയത്തെ തകർത്തു.
”അച്ഛാ, അമ്മേ… നിങ്ങൾ എന്തിനാണ് വന്നത്? എന്നെ കാണാനാണോ? അതോ, നിങ്ങളുടെ മനസ്സിലെ ആ സംശയങ്ങൾ മാറിയതുകൊണ്ടാണോ?” അമലിന്റെ ശബ്ദം ശാന്തമായിരുന്നെങ്കിലും, അതിൽ പഴയ സന്തോഷം ഒട്ടുമുണ്ടായിരുന്നില്ല.
വാസുദേവൻ അമലിന്റെ മുന്നിൽ മുട്ടുകുത്തി നിന്നു. “മോനേ, എന്നോട് ക്ഷമിക്കണം. നിന്റെ അച്ഛൻ എന്ന നിലയിൽ ഞാൻ ചെയ്യേണ്ടത് ആയിരുന്നില്ല. ആ വീഡിയോ വ്യാജമായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞു. അതുൽ വിളിച്ചു പറഞ്ഞിരുന്നു. നിന്നെ കുടുക്കിയത് ഹർഷൻ നാഥാണ്. എം.എൽ.എയുടെ മകൻ… നീ മിണ്ടാതിരുന്നത് എന്തിനാണെന്നും എനിക്കറിയാം. ഹർഷന് നീ കൊടുത്ത ശിക്ഷയുടെ അതേ വേദന നീയും അനുഭവിച്ചു… വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത്.”
വാസുദേവൻ കരഞ്ഞുകൊണ്ട് അമലിന്റെ കൈയ്കളിൽ പിടിച്ചു. “മോനേ, നിന്റെ നല്ല മനസ്സ്… ഞങ്ങൾക്ക് നിന്നോട് ഒരുപാട് കടപ്പാടുണ്ട്. നീ ആരെയും അറിയിക്കാതെ അനുഭവിച്ച വേദന… ഞാനാണ് നിന്റെ അച്ഛൻ. നിന്നെ വിശ്വസിക്കേണ്ടത് ഞാനായിരുന്നു. എന്നോട് ക്ഷമിക്കണം മോനേ.”
അമലിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ പതിയെ അച്ഛന്റെ കൈയ്കൾ വിടുവിച്ച് എഴുന്നേറ്റു. “അച്ഛാ… നിങ്ങളിപ്പോൾ എന്നെ വിശ്വസിച്ചത്, എന്റെ നിരപരാധിത്വം തെളിഞ്ഞതുകൊണ്ടാണ്. എനിക്ക് ഒരു വാക്ക് പോലും ചോദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. നിങ്ങൾ എന്നെ ഒരു തെറ്റുകാരനെപ്പോലെ തല്ലി വീട്ടിൽ നിന്ന് പുറത്താക്കി. ആ വേദന…” അമലിന് തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ല.