’ഇവളാണോ ഞാൻ ഇത്രയും കാലം തിരഞ്ഞ പെൺകുട്ടി?’ അവൻ സ്വയം ചോദിച്ചു. ബെംഗളൂരുവിലെ തിരക്കിട്ട ജീവിതത്തിൽ അവൻ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ അവരാരും അവനിൽ ഇത്രയും തീവ്രമായ ഒരു വികാരം ഉണർത്തിയിട്ടില്ല.
അവൻ ആരെയും കാണിക്കാതെ അവളെ തന്നെ നോക്കി നിന്നു. അവൾ കൂട്ടുകാരികളോടൊപ്പം തമാശകൾ പറയുകയും, ചെണ്ടമേളത്തിനനുസരിച്ച് ചെറുതായി തലയാട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ നിമിഷം മതി, അവളോടുള്ള ഇഷ്ടം പുറത്തറിയാതെ അവൻ മനസ്സിൽ ഒതുക്കി. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അവന്റെ ജീവിതത്തിൽ ഇങ്ങനെയൊരു ‘നാടൻ’ പ്രണയം ഒരു പക്ഷെ സാധ്യമാവില്ലായിരിക്കാം എന്ന ചിന്ത അവനെ പിന്തിരിപ്പിച്ചു. അവൻ ആ ഇഷ്ട്ടത്തെ ഒരു ചിത്രത്തിലെ കാഴ്ചയായി അവന്റെ മനസ്സിൽ മായാതെ സൂക്ഷിച്ചു.
’ഇവൾ… ഇവൾ എന്റെ ശരണ്യ ആയിരുന്നെങ്കിൽ…’ ആ പേര് അവൻ മനസ്സിൽ ആദ്യമായി കുറിച്ചു.
പൂരത്തിന്റെ തിരക്ക് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം, അനിതയുടെ കല്യാണത്തിരക്കിലേക്ക് അവൻ മുങ്ങി. അച്ഛനും അമ്മയ്ക്കും ഒപ്പമായി അവൻ. പിറ്റേന്നായിരുന്നു കല്യാണത്തിന് മുന്നോടിയായുള്ള പല ചടങ്ങുകളുടെയും തുടക്കം. വീട്ടുമുറ്റത്ത് വലിയ പന്തലിട്ട്, ബന്ധുക്കളും സുഹൃത്തുക്കളുമായി വീട് നിറഞ്ഞിരുന്നു.
അവൻ കുളിച്ചു ഫ്രഷായി, തന്റെ ലാപ്‌ടോപ്പ് മുറിയിൽ വെച്ച ശേഷം പുറത്തേക്ക് വരുമ്പോൾ ഹാളിൽ ഒരു കാഴ്ച കണ്ടു.
ചേച്ചി അനിതയോടൊപ്പം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരാൾ. അവന്റെ ഹൃദയം ഒരു നിമിഷം നിലച്ചപോലെ തോന്നി. അവൾ… അവൾ! പച്ച ദാവണിയിൽ അന്ന് ക്ഷേത്രത്തിൽ കണ്ട അതേ പെൺകുട്ടി!