മകനോട് ഒന്നും പറയണ്ടാന്ന് വിചാരിച്ചെങ്കിലും മനസിലുള്ളതെല്ലാം ഇറക്കി വെക്കാൻ ഒരാളെക്കിട്ടിയത് കൊണ്ട് ബീന എല്ലാം പറയാൻ തീരുമാനിച്ചു.. അവളെല്ലാം പറഞ്ഞു.. ജോണിച്ചൻ കെട്ടിയ നാള് മുതൽ അനുഭവിച്ചതെല്ലാം പറഞ്ഞു.. ചിലപ്പോ ദേഷ്യപ്പെട്ടും, ചിലപ്പോ സങ്കടപ്പെട്ടും,ചിലപ്പോ കണ്ണീരൊലിപ്പിച്ചും, ചിലപ്പോ പൊട്ടിക്കരഞ്ഞും സ്വന്തം മകനോട് എല്ലാം പറഞ്ഞു.. ഒരു മകനോട് പറയാവുന്നതിന്റെ അത്രയും പറഞ്ഞു..ആ പരിധിക്കപ്പുറം പറയാനവൾക്കായില്ല..
മാത്തുക്കുട്ടി ഒന്നുമൊന്നും വിശ്വസിക്കാനാവാതെ തറഞ്ഞിരുന്നു പോയി… അപ്പനെന്ന വിഗ്രഹം മനസിൽ വീണുടഞ്ഞ് ചിതറുന്നത് അവനറിഞ്ഞു..തന്നെ അങ്ങേയറ്റം സ്നേഹിക്കുകയും,ഒരു കൂട്ടുകാരനെപ്പോലെ പെരുമാറുകയും, ഞായറാഴ്ചകളിൽ ഒപ്പമിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്ന തന്റെയപ്പന്റെ സ്വഭാവവൈകൃതം ഞെട്ടലോടെയാണവൻ കേട്ടത്..എന്നാലും ഒരു ചോദ്യം മമ്മിയോട് ചോദിക്കാതിരിക്കാൻ അവനായില്ല…
“മമ്മീ… അപ്പനിങ്ങനെ… സംശയിക്കാൻ… കാരണം വല്ലതും…?”..
ബീന കേൾക്കാൻ പാടില്ലാത്തത് കേട്ട പോലെ അവനെ തുറിച്ച് നോക്കി…
“ ഓ…. അപ്പനെപ്പോലെ നിനക്കും എന്നെ സംശയം…”..
“അതല്ല മമ്മീ… നിങ്ങൾക്കിടയിൽ പ്രശ്നമുണ്ടാവാനുളള കാരണമറിയാൻ വേണ്ടിയാ… മമ്മി പറയുന്നു കല്യാണം കഴിഞ്ഞപ്പോ തൊട്ട് തുടങ്ങിയ സംശയമാണെന്ന്… പക്ഷേ മമ്മിയുടെ സ്വഭവത്തിൽ മാറ്റം വരാൻ തുടങ്ങിയത് ഈ അടുത്തല്ലേ… ?.. ഇത്രയും നാളും പുറത്തെങ്കിലും മമ്മി അപ്പനോട് സ്നേഹത്തോടെ പെരുമാറുന്നത് ഞാൻ കണ്ടതാണല്ലോ… ഇപ്പോ എന്നോട് പോലും മിണ്ടാതായി… അതിന്റെ കാരണാ എനിക്കറിയേണ്ടത്…”..