ഓരോ ചുവട് വെച്ച് അടുത്തെത്തുംതോറും ആ രൂപം കൂടുതൽ വ്യക്തമായി വന്നു…
അതെ… അത് കൃതികയായിരുന്നു.
വന്നിട്ട് കുറേ നേരമായെന്ന് മിക്കവാറും എനിക്കിന്ന് അവളുടെ കയ്യിൽ നിന്നും കിട്ടും😐
കരിയിലകൾ നിറഞ്ഞ ആ പ്ലാറ്റ്‌ഫോമിലൂടെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
കാലുകൾ നിലത്തമരുമ്പോൾ ഉണ്ടാകുന്ന ചരചര ശബ്ദം ആ നിശബ്ദതയിൽ വ്യക്തമായി കേൾക്കാമായിരുന്നു, എന്നിട്ടും അവൾ തലയുയർത്തി നോക്കിയില്ല.
താടിക്ക് കൈയ്യും കൊടുത്ത്, ശൂന്യമായ റെയിൽപ്പാളങ്ങളിലേക്ക് നോക്കി പ്രതിമ പോലെ ഇരിക്കുകയാണ് അവൾ.
ആ ഇരിപ്പ് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് തോന്നി, യാത്രയുടെ ക്ഷീണം കാരണം അവൾ ഇനി ഉറങ്ങിപ്പോയോ എന്ന്.
കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അവളുടെ മുഖത്തെ പാതിയോളം മറച്ചിരുന്നു.
ഞാൻ അവൾക്ക് തൊട്ടുമുന്നിലായി ചെന്നു നിന്നു. എന്റെ നിഴൽ അവളുടെ ദേഹത്ത് വീണിട്ടുപോലും അവളതറിഞ്ഞില്ല. അവൾ മറ്റേതോ ലോകത്താണെന്ന് തോന്നി.
ഒടുവിൽ, നിറഞ്ഞൊഴുകുന്ന ആകാംക്ഷയോടെ ഞാൻ അവളെ വിളിച്ചു…
”കൃതി…”
ആ പേര് കാതിൽ പതിഞ്ഞതും… വളരെ സാവധാനം, ഒരു യന്ത്രപ്പാവ ചലിക്കുന്നത് പോലെ അവൾ തല ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി…
പ്രതീക്ഷിച്ചതുപോലൊരു ക്ഷീണമോ പരിഭവമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. മറിച്ച്, മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു ആ ചുണ്ടുകളിൽ. ആ ചിരി കണ്ടപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയൊരു ഭയം അലിഞ്ഞില്ലാതായി.