“എന്താ ഇങ്ങനെ നോക്കുന്നെ..??”
പ്രസാദിന്റെ നോട്ടം കണ്ട് അവൾ മുരടനക്കി ചോദിച്ചു.
“നിനക്ക് ഈ നിറം നന്നായി ചേരുന്നുണ്ട്..”
അത് കേട്ടപ്പോൾ മുഖം തുടുത്ത അശ്വതിയുടെ മനസ്സിലേക്ക് മാധവന്റെ ഡ്രസ്സ് സെലക്ഷനാണ് ചിന്ത വന്നത്.
ആ സമയത്തെ അവളുടെ ചെറു പുഞ്ചിരിക്ക് പത്തു വാട്ട് പ്രകാശമുണ്ടായിരുന്നു.
“നല്ല രീതിയിലൊക്കെ ഉടുക്ക്. അയാൾക്ക് നിന്നെയൊരു നോട്ടമുള്ളതല്ലേ..”
മനസ്സ് പിടഞ്ഞു കൊണ്ട് പറയുന്ന പ്രസാദിന്റെ കണ്ണുകളിലേക്ക് തന്നെ അവൾ നോക്കി നിന്നു.
“ഏട്ടൻ പേടിക്കേണ്ട..”
അത്ര മാത്രം പറഞ്ഞു നിർത്തി. മനസ്സിൽ ഒരു വിഷമവും വന്നു.
“മാധവേട്ടൻ റെഡിയായിട്ടുണ്ടാവുമോ..?”
“അറിയില്ല..”
“റെഡി ആയിട്ട് വിളിക്കട്ടെ.. നീ അങ്ങോട്ട് ചെല്ലാനൊന്നും നിൽക്കേണ്ട..”
“ഇല്ല..”
അവളവനെ സമാധാനിപ്പിച്ചു. മനസ്സിലാവുന്നുണ്ട് പ്രസാദേട്ടന് തന്നെ കുറിച്ചുള്ള ആധി. പക്ഷെ താൻ പിഴച്ചു പോയെന്ന് പറയാൻ നാവ് പൊന്തിയില്ല.
“അശ്വതീ…”
നിമിഷങ്ങളെ കീറി മുറിച്ചു കൊണ്ട്, വീണ്ടും മാധവന്റെ ശബ്ദം ഉയർന്നു. മുഖത്തോട് മുഖം നോക്കുന്ന രണ്ടാളുടെയും നെഞ്ചിടിപ്പ് അല്പമൊന്ന് വർദ്ധിച്ചു.
“ഞാൻ നോക്കിയിട്ട് വരാം.. ഈ സമയത്ത് എന്തെങ്കിലും ഇഷ്ടക്കേട് കാട്ടിയാൽ അയാള് ചിലപ്പോ ഏട്ടനെ കൊണ്ടുപോകില്ല..”
മാധവന്റെ വിളി കേട്ട് അയാളുടെ അടുത്തേക്ക് പോകേണ്ടി വരുന്ന നിസ്സഹായതയെ അവൾ ഭർത്താവിന് മുന്നിൽ ധരിപ്പിച്ചു. എങ്കിലും മനസ്സ് നീറുന്നുണ്ടായിരുന്നു. അതേ അവസ്ഥയിൽ ഇരിക്കുന്ന പ്രസാദിന് തല കുലുക്കി സമ്മതിക്കേണ്ടി വന്നു.