എന്ത് പറയണമെന്ന് അറിയാതെ വെരുകി നിൽക്കുന്ന അവളോട് മാധവൻ നിർബന്ധം മുഴക്കി.
“ചെല്ല്..”
അശ്വതി വേഗം തന്നെ ആ കവർ എടുത്ത് പുറത്തേക്ക് നടന്നു. കൂടുതൽ എതിർത്തു നിൽക്കാൻ ആവില്ലെന്ന് അവൾക്കറിയാം. എതിർപ്പുകളെയൊക്കെ ചെറുത്തു നിന്ന മനുഷ്യൻ..! എന്തോ ഭാഗ്യത്തിന് ആഭരണങ്ങൾ അണിയാൻ നിർബന്ധിച്ചില്ല. സാരി ഉടുക്കാതിരുന്നാൽ പണിയാകും. പക്ഷെ പ്രസാദേട്ടന് എന്ത് തോന്നും ഈശ്വരാ..
അശ്വതി റൂമിലേക്ക് വരുമ്പോൾ കാത്തിരിക്കുകയായിരുന്നു പ്രസാദ്. കയ്യിലുള്ള കവറ് കണ്ണിൽ പെടല്ലേ ന്ന് പ്രാർത്ഥിച്ചു കൊണ്ട് വരുമ്പോൾ കൃത്യമായി അവന്റെ ചോദ്യം.
“എന്താ കവർ..?”
“ആ..അത്.. ബ്ലൗസാ..”
“ബ്ലൗസോ..?”
“ആ പുതിയത്. ഏട്ടൻ അന്നൊരിക്കൽ കണ്ടില്ലേ പുതിയ സാരികളൊക്കെ..”
“മാധവേട്ടൻ വാങ്ങി തന്നതോ..?”
“അതു തന്നെ. അതുടുക്കണമെന്ന് പറഞ്ഞു.”
ആ വാക്കുകൾ കേട്ട അമ്പരപ്പിൽ പ്രസാദിന് വേറൊന്നും ചോദിക്കാൻ കഴിഞ്ഞില്. കഴിഞ്ഞു പോയ ആ ദിവസമാണ് ഓർമ വന്നത്.
“എടി എന്താ ഇത്..?”
വഴക്കിനിടയിൽ കവറുകൾ പൊട്ടിച്ച് പുറത്തെടുത്ത വസ്ത്രങ്ങൾ. മൂന്ന് സാരിയും രണ്ട് കുഞ്ഞുടുപ്പും.
“കണ്ടിട്ട് മനസിലാവുന്നില്ലേ..?”
അവളുടെ ദേഷ്യത്തോടെയുള്ള ചോദ്യം.
“ഇതെവിടെ നിന്നാണെന്ന്..?”
“നിങ്ങടെ ഏട്ടൻ ന്ന് പറയുന്നയായാളോട് ചോദിക്ക്..”
“ഐവ.. ഇതാണോ നിനക്കിവിടെ സൗകര്യക്കുറവ്..?”
“ഏട്ടാ…”
ഞെട്ടലോട് കൂടിയ അവളുടെ വിളി വേദനയോടെ അവൻ ഓർത്തെടുത്തു.
“വേറൊരുത്തൻ കൊണ്ടുത്തരുന്ന തുണികളാണോ ഞാൻ ഉടുക്കേണ്ടത്..?”
“അതിനെന്താ..? നിന്റെ തെറ്റിദ്ധാരണ പോലെ അയാൾ നിന്നോട് എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടോ..? ഇല്ലല്ലോ.. ഇത്ര നാളുകളും ഒരു കുഴപ്പവും ഇല്ലാതെ ഇവിടെ കഴിഞ്ഞില്ലേ..”