അശ്വതി മുഖമെടുത്തുയർന്നു.
“ഏട്ടന്റെ കാലൊന്ന് റെഡിയാവട്ടെ.. നമുക്ക് എങ്ങോട്ടേലും പോകാം..”
“മ്മ് പോകണം…”
“സമയം ഒരുപാടായി.. ഉറങ്ങാം.. അയാള് വരുമ്പോ വരട്ടെ.. അല്ലേ..?”
“ആ..”
“എങ്കി ഉറങ്ങിക്കോ.. സമാധാനമായി..”
അവൾ അവന്റെ മേലേ പുതപ്പ് പുതച്ചു കൊടുത്തിട്ട് എണീറ്റു.
“എടി അപ്പോ പാത്രങ്ങൾ കഴുകണ്ടേ..?”
“ഇനി നാളെ കഴുകാം..”
“ആ..”
അവൾ ലൈറ്റ് ഓഫ് ചെയ്ത് മക്കളുടെ അടുത്ത് കിടന്നു. ചിന്നുമോളുടെ അനക്കങ്ങൾ മനസ്സിലാക്കി മുടിയിൽ തഴുകി കൊടുത്തു കൊണ്ട്.
പതിനൊന്നു മണിയോട് അടുക്കുന്ന രാത്രിയുടെ നിശബ്‍ടതയിൽ ക്ലോക്കിലെ സൂചിയുടെ ചലന ശബ്ദം കേൾക്കാം. ഒപ്പം പ്രസാദിന്റെ ഉറക്ക ശ്വാസത്തിന്റെ ഏറ്റ കുറച്ചിലുകളും.
പക്ഷെ ഉറക്കം കിട്ടാതെ കിടക്കുന്ന അശ്വതി ചെവി കൂർപ്പിച്ചു. പ്രസാദേട്ടൻ ഉറങ്ങിയെന്നു മനസിലായ അവൾ മെല്ലെ ബെഡിൽ നിന്നുയർന്ന് തറയിൽ പാദങ്ങൾ കുത്തി. മനസ്സിൽ എന്തോ ഒരു തരം വേവലാതിയും പേടിയും. സമയം പതിനൊന്നര മണിയായിട്ടും മാധവനെ കാണുന്നില്ല. ദൂരേക്ക് പോകുന്നതാണെങ്കിൽ പറയാതെ പോകില്ല. എന്തായാലും വരുമെന്ന് പറഞ്ഞിട്ടുണ്ട്. എത്തിയാൽ തന്നെ കാണാതെ ഉറങ്ങാനും പോകുന്നില്ല. അവൾക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെട്ടു. ഉള്ളിന്റയുള്ളിൽ എവിടെയോ ഒരു അനുകമ്പ..അല്ലെങ്കിൽ സ്നേഹം..?
ഈശ്വരാ….
ദൈവത്തെ വിളിച്ചു കഴിഞ്ഞതും പുറത്ത് കാറിന്റെ ശബ്ദം കേട്ടതും ഒരുമിച്ചാണ്. ഹൃദയമിടിപ്പ് വല്ലാതെ കൂടി. കോളിങ് ബെല്ലടിച്ചു എല്ലാരുടേം ഉറക്കം ഞെട്ടിക്കുമോയെന്ന് ഭയന്ന് അവൾ വേഗം മുറി തുറന്ന് പുറത്തിറങ്ങി. നേരെ ചെന്ന് മുൻവാതിൽ തുറന്നു.