കണ്ണുകളിൽ വെള്ളം പൊടിയുമെന്ന തരത്തിൽ, ആ വാക്കുകൾ തീചൂള പോലെ അവന്റെ മനസ്സിൽ വെന്തു. കാരണം ഈ നിമിഷം ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അശ്വതി സംസാരം തുടരുകയാണ്. കാരണം പ്രസാദിന്റെ മനസ്സിൽ തന്നെക്കുറിച്ച് സംശയങ്ങൾ ഉണ്ടാവാൻ പാടില്ലെന്ന് അവൾ ശഠിച്ചു.
“സംസാരിക്കുന്നതിടയിൽ അയാളെന്റെ തോളിലും കയ്യിലും പിടിക്കാറുണ്ട്..”
വലിയുന്ന ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി വീണ്ടും തുടർന്നു.
“ഇഷ്ടമുണ്ടായിട്ട് അനുവദിച്ചു കൊടുക്കുന്നതല്ല.. രാവിലെ അയാൾ നീട്ടിയ പെർഫ്യൂം താൻ ഉപയോഗിച്ചില്ലെങ്കിൽ സമയം വൈകുവേ ഉള്ളൂ. അതാ ഞാൻ.. അല്ലാതെ അയാളുടെ സംസാരമോ പ്രവർത്തികളോ ഇഷ്ടപ്പെട്ടിട്ടല്ല.. മനസിലാവുന്നുണ്ടോ..?”
ആയെന്ന തരത്തിൽ അവൻ തല കുലുക്കുമ്പോൾ അശ്വതിയുടെ മനസ്സിലെ കുറ്റബോധ വേദന അവളുടെ കണ്ണുകളെയും ഈറനണിയിച്ചിരുന്നു.
“ഏട്ടൻ വേണ്ടാത്തതൊന്നും ചിന്തിക്കാൻ നിക്കേണ്ട. ഞാൻ ഒരിക്കലും പൂർണ സമ്മതത്തോടെ അയാളുടെ വാക്കുകൾ അംഗീകരിക്കുന്നവളാകില്ല..”
അവന്റെ വിരലുകളിൽ അമർത്തി പറഞ്ഞപ്പോൾ അവനും ഒരാശ്വാസം തോന്നി. ഇത്രയും പറയാതെ അവൾക്കും ഒരു വീർപ്പുമുട്ടലായിരുന്നു. മാധവന്റെ കാര്യത്തിൽ ഒരു ധാരണ വരുത്തിയ ശേഷം അവർക്ക് പുഞ്ചിരിക്കാൻ കഴിയുന്നുണ്ട്. അശ്വതിയുടെ വാക്കുകളിലെ ശക്തി അവന്റെ മേൽ നന്നായി പതിഞ്ഞിരുന്നു.
“ഏട്ടൻ റസ്റ്റ് എടുക്ക്.. ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം..”
അവൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് പ്രസാദിന്റെ വിളി.
“അച്ചൂ..”