ഫോൺ റിംഗ് ചെയ്ത സമയം മാധവന് പുറത്തേക്ക് നടക്കേണ്ടി വന്നു.
ആ സമയം കൊച്ചിനെ ബെഡിലിരുത്തി, അശ്വതി പ്രസാദിന്റെ അടുത്തിരുന്നു. കയ്യിൽ പിടിച്ച് കൊണ്ട് മുഖത്തോട് മുഖം നോക്കുകയാണ്. അവന്റെ സന്തോഷം കാണുമ്പോൾ പുഞ്ചിരിക്കാൻ ശ്രമിക്കുകയാണ് പാവം.
“അച്ചൂ.. ഇനി ഒരു മാസമേ റസ്റ്റ് വേണ്ടു..”
പ്രസാദിന്റെ സന്തോഷവും ആവേശം നിറഞ്ഞ വെപ്രാളവും ശബ്ദത്തിൽ അറിയാം. പരസ്പരം പുഞ്ചിരിക്കുന്ന നിമിഷം അവൾ തുടർന്നു.
“ഇടക്ക് നടക്കണം..”
“നീയുണ്ടല്ലോ എന്നെ സഹായിക്കാൻ..”
“മ്മ്.., ഇനി എന്താ ഏട്ടന് സംസാരിക്കാനുള്ളത്..?”
“എന്ത്..?”
“രാവിലത്തെ പെർഫ്യൂം മണത്തെ കുറിച്ച്..”
“അത്.. എടി ഞാൻ..”
“അങ്ങേര് ഉള്ളത് കൊണ്ടല്ലേ ഏട്ടനെ ചിക്കൽസിക്കുന്നത്. ഇന്ന് ഡോക്ടറെ കാണാൻ കഴിഞ്ഞത്. അപ്പോ അയാൾ തന്ന പെർഫ്യൂം ഞാൻ അടിച്ചതിനാണോ ഏട്ടനെന്നോട് ദേഷ്യം വന്നത്..?”
പ്രസാദ് എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് അവൾ കയറി പറഞ്ഞു. അവനെന്തു പറയണമെന്ന് കിട്ടിയില്ല.
“ഏട്ടാ.. ഏട്ടനുമറിയാം എനിക്കുമറിയാം അയാൾക്ക് എന്നെ നോട്ടമുള്ള കാര്യം. അത്കൊണ്ട് തന്നെയാണ് നമ്മൾ ഇവിടെ കഴിഞ്ഞു പോകുന്നതും. അത് കൊണ്ട് എല്ലാ തരത്തിലും അയാളെ നിഷേധിച്ചാൽ നമ്മളിവിടെ പട്ടിണി കിടന്ന് മരിക്കുവേ ഉള്ളൂ..”
പെട്ടെന്നാണ് അവന്റെ സന്തോഷം മാറി സങ്കടവും ഭയവും നിഴലിച്ചത്. നെഞ്ചിടറുന്ന വേദനയോടെ അവളുടെ കണ്ണുകളിൽ നോക്കി പേടിക്കുകയാണ് പ്രസാദ്.
“നമ്മൾ മാത്രമേ ഉള്ളുവെങ്കിൽ മരിക്കാമെന്നെങ്കിലും വെക്കാം.. പക്ഷെ നമ്മുടെ രണ്ട് മക്കൾ..??”