അന്തിച്ചു നോക്കുന്നുണ്ടായിരുന്നു ഹന്ന.
“ഇതീ കയ്യിൽ കിടക്കുന്നത് കാണാൻ തന്നെയാ ചേല്.” ആകെ പൊന്നെന്ന് പറയാൻ കാതിൽ ഓരോ കമ്മലും കഴുത്തിൽ ചെറിയൊരു മാലയും ആ മോതിരവും ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ താൻ കെട്ടിയ താലി കൂടെ ഉണ്ട്.
ഏറെ കാലത്തിനു ശേഷം ജീവിതത്തിനോട് കൊതി തോന്നി കൈലാസിന്.
ഇപ്പോഴിരുവരും രാവിലെ എഴുന്നേറ്റ് വീടിന്റെ പിന്നാമ്പുറത്തുള്ള എട്ട് സെന്റ് സ്ഥലത്ത് പോകാറുണ്ട്. അവിടെ ചെറിയ രീതിയിലുള്ള കൃഷി ഉണ്ട് കൈലാസിന്. അവളും അതിനൊക്കെ കൂടും..അവൻ പണിക്ക് പോയാലും അവളുടെ പ്രധാന വിനോദം ഇതൊക്കെ തന്നെയാണ്.
അന്നൊരു ദിവസം, വീടിന്റെ പിന്നാമ്പുറത്ത് ചീരയുടെ വിത്ത് നടുകയായിരുന്നു ഹന്ന.
കൈലാസിന്റെ വിളി തേടിയെത്തിയത് ആ നേരത്താണ്.
“എന്താ ചേട്ടാ?”
“ദേ രഹന എന്നൊരു കുട്ടി വിളിക്കുന്നു.” ഫോൺ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.
ഹന്ന പിടച്ചെഴുന്നേറ്റു.
അവൾക്ക് അത്ഭുതമായി.
കൈ നിറയെ ചളിയുമായി എഴുന്നേറ്റ അവളുടെ ചെവിയിൽ ഫോൺ വച്ചു കൊടുത്തു കൈലാസ്.
എന്നിട്ട് സംസാരിക്കാൻ കണ്ണ് കാണിച്ചു.
“എടി നമ്പർ എങ്ങനെ കിട്ടി?” ഹന്നയ്ക്ക് സന്തോഷം കൊണ്ട് വീർപ്പുമുട്ടി.
“അതൊക്കെ ഒപ്പിച്ചു. ഡീറ്റൈൽ ആയിട്ട് പിന്നെ പറയാം.
നീയിപ്പോ ഞാൻ പറയുന്നത് കേൾക്ക്, ഉമ്മ കണ്ടു കൊണ്ട് വന്നാൽ ഞാൻ നിന്നോടാണ് സംസാരിക്കുന്നതെന്നറിഞ്ഞാൽ വഴക്ക് പറയും.
എടി ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ സാറിന് ടൗണിൽ ഒരു ട്രാവൽസ് ഉണ്ട്. അവിടെ ഒരു ജോലി വേക്കൻസി ഉണ്ടെന്ന്. അക്കൗണ്ട്സിൽ ആണ്. പതിനെട്ട് കിട്ടും സ്റ്റാർട്ടിങ്. നിനക്ക് വേണ്ടി ഞാനത് പറഞ്ഞു വച്ചു.
മറ്റെന്നാൾ ഇന്റർവ്യൂ ആണ്. പത്തുമണിക്ക്. കലുങ്കിന്റെ അവിടെ വന്നാ മതി. ഒരുമിച്ച് 8 മണിക്ക് ഉള്ള ബസിൽ കേറാം. ആ ചേട്ടനോടും കൂടി ചോദിച്ചിട്ട് വാ. നല്ല ഓഫറാ.”