“ചേട്ടൻ നല്ല ആളാണ്.. എനിക്കറിയാം. രജിസ്റ്റർ ചെയ്യാം. എല്ലാത്തിനും എനിക്ക് കുറച്ചു കൂടെ സമയം തന്നാൽ മതി.”
പറഞ്ഞൊപ്പിച്ചിട്ട് ഹന്ന ധൃതിയിൽ മുറിയിൽ കേറി പോയി.
അതായത്, ദിവാൻ കോട്ടിൽ നിന്ന് കട്ടിലിലോട്ട് പ്രൊമോഷൻ കിട്ടാൻ സമയം എടുക്കുമെന്ന്.
അവളുടെ മനസ്സിൽ ഇപ്പോഴും ആ നദീം ആണോ? കൈലാസിന് ആകെയൊരു അസ്വസ്ഥത.
അവനേഴുന്നേറ്റ് അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി വാഷ്ബേസിന്റെ മുകളിൽ ഒട്ടിച്ച കണ്ണാടിയിൽ മുഖം നോക്കി.
മീശയൊന്ന് പിരിച്ചു വച്ചു.
താടി തടവി മുഖമൊന്നു ചരിച്ചൊക്കെ നോക്കി.
അവനെക്കാളും കൊള്ളാം താൻ.
വലത് കൈയിലെ മസിൽ പെരുപ്പിച്ച് ബൈ സെപ്സിൽ ഒന്ന് തൊട്ട് നോക്കിയപ്പോൾ അടുക്കള വാതിലിൽ നിന്ന് ഒരു ചിരി കേട്ടു.
കൈലാസ് വേഗം കൈ താഴ്ത്തി.
തിരിഞ്ഞ് നോക്കുമ്പോൾ ഹന്നയാണ്.
“കൊള്ളാം നൂറ് മാർക്ക്.” അവൾക്കിപ്പോഴും ചിരിയാണ്.
അവനും ചിരി വന്നു.
കൈലാസ് ഒന്നൂടി മസിൽ പെരുപ്പിച്ചു കാണിച്ചു. അവൾ വീണ്ടും ചിരിച്ചു.
“എനിക്കും ഒന്ന് മാർക്കിട്ടാൽ കൊള്ളാമെന്നൊക്കെയുണ്ട്.” അവന്റെ കണ്ണുകൾ അവളെ അളക്കും പോലെ നോക്കി.
ഹന്നയുടെ ചിരി നിന്നു.
“ഏഹ്.. അയ്യേ.”
അവൾ വേഗം തിരിഞ്ഞകത്തേക്ക് ഓടി.
“നീ ഓടണ്ട. കല്ല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ..” കൈലാസ് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
സുന്ദരി തന്നെയാ. നൂറിൽ നൂറ്റി പത്ത് മാർക്ക്.
അവളുടെ ഉടലഴക് ഓർത്തു കൊണ്ടവൻ മനസ്സിൽ പറഞ്ഞു.
❤️
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ആപ്ലിക്കേഷൻ കൊടുത്തു.
തിരിച്ചു വരുന്ന വഴിയ്ക്ക് ഒരു താലി വാങ്ങി അവളുടെ കഴുത്തിലും ഇട്ട് കൊടുത്തു. അന്നവൾ പണയം വയ്ക്കാൻ ഏൽപ്പിച്ച മോതിരം കൂടി തിരിച്ചു കൊടുത്തു.