ഹന്ന ഗേറ്റ് വരെ അവരെ അനുഗമിച്ചു.
“അവന്റെ ഫോണിൽ നിന്ന് അപ്പച്ചിയെ വിളിക്കണം.
കല്ല്യാണം നടത്തുകയാണെങ്കിൽ അത് കൂടെ പറയണം. ഞാൻ വരാം.”
“കൊച്ചാപ്പ സമ്മതിക്കില്ല.”
“അവനെ പോവാൻ പറ. അവന്റെ മോളും കൂടിയാണല്ലോ ഇതൊക്കെ ഉണ്ടാക്കി വച്ചത്. വിഷവിത്തുക്കൾ.” സ്വന്തം മോനെയും ചേർത്താണ് അവരാ പറഞ്ഞതെന്ന് ഹന്നയ്ക്ക് മനസ്സിലായി.
“പോട്ടെ മോളെ.” അവളുടെ മുഖത്ത് തഴുകി അവർ യാത്ര പറഞ്ഞു.
ഹന്ന തിരിച്ചു വന്നു കയറുമ്പോൾ ദിവാൻ കോട്ടിൽ മലർന്നു കിടക്കുന്നുണ്ടവൻ.
“എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.” അവളുടെ മുഖം കൂർത്തിരുന്നു.
“പറയാൻ വേണ്ടി ഇരിക്കായിരുന്നു.
നിനക്ക് ഇഷ്ടമുണ്ടെങ്കിൽ നമുക്ക് രജിസ്റ്റർ ചെയ്യാം.”
ആ ചോദ്യത്തെ നേരിടേണ്ടി വന്നപ്പോൾ അവളൊന്ന് പരുങ്ങി.
വിവാഹജീവിതം എന്ന് പറയുന്നത് ദീർഘകാലത്തേക്കുള്ള ഒന്നാണല്ലോ. എല്ലാം സേഫ് ആണെന്ന് കരുതിയ ഒരാളാണ് തന്നെ ചതിച്ചത്.
ഇത്രയും നാൾ കൊണ്ട് അവന്റെ സ്വഭാവത്തിൽ ഒരു കളങ്കവും അവൾക്ക് തോന്നിയില്ല.
ഹന്നയുടെ ചിന്തിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ കൈലാസിന്റെ മുഖം മങ്ങി.
അവൾക്ക് താല്പര്യമില്ലേ?
ഗതികേടിന്റെ പുറത്ത് മാത്രമാണോ ഈ വിവാഹം?
“എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല.” ഹന്നയുടെ പതിഞ്ഞ സ്വരം.
അതെന്തൊരു മറുപടി?
കൈലാസ് മുഖം ചുളിച്ചു.
അവൾ മുഖത്ത് നോക്കാതെ നിൽക്കുകയാണ്.
“എന്ന് വച്ചാൽ ഇഷ്ടമാണെന്നാണോ?
അതോ അല്ലെന്നോ?
കഷ്ടപ്പെട്ട് ഇഷ്ടപ്പെടാനൊന്നും നിൽക്കണ്ട.
കല്ല്യാണം കഴിച്ച് ഒരുമിച്ചു ജീവിക്കാനുള്ളതാ നമുക്ക്.” അവസാന വരിയൊന്ന് ഊന്നി പറഞ്ഞു. അതിന്റെ വിശാലമായ അർത്ഥം അവൾക്ക് ബോധ്യപ്പെടണം.