“നിന്നോടവനെങ്ങനെയാ?”
“ചേട്ടന് സ്നേഹമാ.”
“അതല്ല മോളെ തൊട്ടില്ലേ അവനിതുവരെ?”
കൈയ്ക്ക് തളർച്ച അനുഭവപ്പെട്ടത് പോലെ ഹന്ന ഗ്ലാസ് താഴെ വച്ചു. അവൾക്ക് വീണ്ടും ആർത്തു കരയാൻ തോന്നി. ആർക്കും അവളെ വിശ്വാസം ഇല്ല. അവനെയും ഇല്ല. എല്ലാർക്കും ഇങ്ങനുള്ള കാര്യങ്ങളാണ് അറിയേണ്ടത്.
അവനെന്ത് നല്ല മനുഷ്യനാണ്!
അവന് വേണമെങ്കിൽ അവളെ അവിടെ ഉപേക്ഷിക്കാമായിരുന്നു. വിളിച്ചു കൊണ്ട് വന്ന് കേറിക്കിടക്കാനൊരു വീട് നൽകി, കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രങ്ങളും. അവനെയെന്താ ആരും മനസ്സിലാക്കാത്തത്?
അവൻ വരത്തനായത് കൊണ്ടാണോ?
ചുണ്ട് കടിച്ചു പിടിച്ച് അവൾ ഇല്ലെന്ന് തലയാട്ടി. ഇനി കരയാൻ വയ്യ.
പക്ഷെ അവളുടെ മുഖത്ത് നിന്നും അവൾക്ക് സങ്കടമായെന്ന് റസീനയ്ക്ക് മനസ്സിലായി.
“ചേട്ടൻ പാവമാ. നല്ലത് പോലെയാ എന്നെ നോക്കുന്നത്. ചേട്ടനും ആരുമില്ല. എനിക്കും ആരുമില്ല. തുല്യ ദുഖിതർ.”
“അല്ല മോളെ. നിനക്ക് ആരുമില്ലെന്ന് പറയല്ലേ.. നിന്നെ കൊണ്ട് പോവാനാ ഞാൻ വന്നത്.”
“കൊണ്ട് പോവാനോ എങ്ങോട്ട്?” ഹന്ന പരിഭ്രമിച്ചു.
“അപ്പച്ചിടെ വീട്ടിലാണെങ്കിലും കൊച്ചപ്പാടെ വീട്ടിലാണെങ്കിലും ഞാനില്ല.” അവൾ ഉറപ്പിച്ചു പറഞ്ഞു.
“എന്തിനാ അങ്ങോട്ട് കൊണ്ട് പോവുന്നത്? ഞാൻ നിന്നെയൊരു ഹോസ്റ്റലിൽ ആക്കാം.”
അവൾ വരില്ലെന്ന് തലയാട്ടി.
“ഞാനിന്ന് ജീവിച്ചിരിക്കാൻ തന്നെ കാരണം ആ ചേട്ടനാണ്. അന്ന് കായലിൽ ചാടാൻ പോയതായിരുന്നു ഞാൻ.
ചേട്ടൻ പറയട്ടെ എന്നോട് ഇവിടുന്ന് പോവാൻ. അല്ലാതെ ഞാനെങ്ങോട്ടും ഇല്ല.” അന്ന് ചത്തു പോയിരുന്നെങ്കിൽ ഇവരാരെ വന്നു വിളിച്ചേനെ?