ഹന്ന അയാളെ ഇതിന് മുന്നേ എപ്പോഴൊക്കെയോ കണ്ടിട്ടുണ്ട്. അവൾ ബസ്റ്റോപ്പിൽ നിൽക്കുമ്പോഴൊക്കെ ഒരു കവറുമായി അയാൾ നടന്നു പോകുന്നത് കാണും. ചിലപ്പോഴൊക്കെ ബുള്ളറ്റിലും.
അവളുടെ കൂട്ടുകാരി രഹന കൈലാസ് ദൂരെ നിന്ന് വരുന്നത് കാണുമ്പോഴേ കൊക്കി തുടങ്ങും.
അയാൾ കാണെ വായിനോക്കാനുള്ള ധൈര്യമൊന്നും രഹനയ്ക്ക് ഇല്ല.
‘എന്തൊരു ഗ്ലാമറാടി.
എന്തൊരു ബോഡിയാ.. ഉരുക്കാണെന്ന് തോന്നുന്നു..
കൈയിലെ മസിലൊക്കെ നോക്കിക്കേ, ഞരമ്പ് ഒക്കെ പിടച്ചു നിൽക്കുന്നത്..
ഷേവ് ചെയ്തിട്ട് മൂന്നാല് ദിവസമായെന്ന് തോന്നുന്നു. താടി മുളച്ചു വരുന്നേ ഉള്ളൂ..
നല്ല ചുണ്ട്.’
ഇങ്ങനെയിങ്ങനെ വായിനോട്ടം ഹന്നയുടെ കാതിലെ പിറുപിറുക്കലായി തീരും.
“യോഗല്യ അമ്മിണിയെ ആ പായ അങ്ങട് മടക്കിക്കോളി.” ഹന്ന തിരിച്ച് അവളെ കളിയാക്കും.
പണ്ട് ഹന്ന രഹനയ്ക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്നതായിരുന്നു. ആ സമയത്താണ് അവളുടെ മുറച്ചെറുക്കൻ നദീമുമായി ഹന്നയുടെ വിവാഹം ഉറപ്പിച്ചു വച്ചത്. അതോടെ വായിനോട്ടത്തിൽ നിന്ന് അവൾ പിന്മാറി.
നദീമിനെ ഓർത്തപ്പോൾ ആകെയൊരു മരവിപ്പാണ് തോന്നിയത്. ഉറപ്പിച്ചു വച്ചിട്ട് രണ്ട് മാസമായി. സ്വന്തമായി ഫോണില്ലാത്തത് കൊണ്ട് വിളിയും പറച്ചിലും ഒന്നുമുണ്ടായിരുന്നില്ല അവർക്കിടയിൽ. വല്ലപ്പോഴും നദീമിനെ കാണും. നല്ലൊരു പുഞ്ചിരി പരസ്പരം കൈമാറും. അതോർത്ത് ആ മുഖം താലോലിച്ച് ഹന്ന ആ ദിവസത്തിനായി കാത്തിരുന്നു.
മറ്റെന്നാൾ നിക്കാഹ് നടക്കേണ്ടിയിരുന്നതായിരുന്നു.
കയ്യിലെ മൈലാഞ്ചിയുടെ ചുവപ്പിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു. എല്ലാം വെറുതെയായി.