“അതൊക്കെ ഉണ്ടായിരുന്നു. സ്കൂളിൽ പ്ലസ്ടു പഠിക്കുമ്പോ ഒരെണ്ണം പിന്നെ കോളേജിൽ പോയപ്പോ വേറൊരെണ്ണം. എല്ലാം പൊട്ടി പാളീസായി.” അവൻ സരസഭാവത്തിലാണ്.
“ഓഹ്.പ്രേമ രോഗി ആയിരുന്നോ? എന്നിട്ടെങ്ങനെയാ പാളീസായത്?”
“ആദ്യത്തെ പെണ്ണ് സ്കൂൾ കഴിഞ്ഞപ്പോ ടാറ്റാ ബൈ പറഞ്ഞു പോയി.
രണ്ടാമത്തെ പെണ്ണിന് ഞാനുൾപ്പടെ നാല് കാമുകന്മാർ ഉണ്ടായിരുന്നു.”
ഹന്ന കുലുങ്ങിച്ചിരിച്ചു.
“ഞാനാരേം പ്രേമിച്ചിട്ടൊന്നുമില്ല.” അവൾ കൂട്ടി ചേർത്തു.
“നിനക്കതിനുള്ള കഴിവൊന്നുമില്ല എന്നെനിക്ക് തോന്നിയിരുന്നു.” അവൻ പുച്ഛിച്ചു.
‘‘അയ്യടാ.. എനിക്കൊരാളോട് ഇഷ്ടമൊക്കെ ഉണ്ടായിരുന്നു.
ഞാൻ ബി കോം ചെയ്യുമ്പോ ഞങ്ങളുടെ സീനിയർ ആയിരുന്നു കക്ഷി. പറയാനുള്ള ധൈര്യം ഒന്നും ഇല്ലായിരുന്നു.. അങ്ങേര് പാസ്സ് ആയി പോയപ്പോ അതവിടം കൊണ്ട് തീർന്നു.”
“വേറാരും ഇഷ്ടമൊന്നും പറഞ്ഞു വന്നിട്ടില്ലേ?”
“അതൊക്കെ കുറെയുണ്ട്.”
എണ്ണയിട്ട് കഴിഞ്ഞ് അവൾ കുപ്പി അടച്ചു വച്ചു.
അവനോട് സംസാരിക്കാനുള്ള താല്പര്യത്തോടെ അടുത്തുള്ള കസേരയിൽ ഇരുന്നു.
“ഈ സമയത്ത് പാടാൻ പറ്റിയ ഒരു പാട്ടുണ്ടായിരുന്നു. ഞാൻ മറന്നു പോയി.”
കൈലാസിന്റെ മുഖത്ത് വീണ്ടും കുസൃതി.
“ഏത്?”
“ഏഴിമല പൂഞ്ചോല.” അവൻ വീണ്ടും ചിരിച്ചു.
“അതെന്താ?”
സ്വിച്ച് ഇട്ടത് പോലെ അവന്റെ ചിരി പോയി.
“നീ ആ പാട്ട് കണ്ടിട്ടില്ലേ?”
“ഇല്ല. ഞാൻ അങ്ങനെ ടീവി ഒന്നും കാണാറില്ല.”
“ആ സൂപ്പർ.”
“ആ പാട്ടിലെന്താ?”
“അതില് മോഹൻലാലിന് സിൽക്ക് സ്മിത എണ്ണയിട്ട് കൊടുക്കുന്നുണ്ട്.”
സിൽക്ക് സ്മിത!
അവരെ അവൾക്കറിയാം.