കൈലാസിന് സന്തോഷമായി.
“ദാറ്റ്സ് മൈ ഗേൾ.” അവനവളുടെ താടിയിലൊന്ന് പിടിച്ചു കുലുക്കി.
ഹന്നയുടെ കണ്ണുകൾ അവന്റെ തോളിലൂടെ ഒഴുകി.
“വേദനയില്ലേ?”
അവന്റെ തോളിലെ ചുവപ്പിൽ അവൾ വിരലമർത്തി.
“ആവൂ..” അവൻ ഒച്ചയുണ്ടാക്കി.
ഹന്ന കൈ വലിച്ചെടുത്തു.
“സോറി. മരുന്ന് എന്തെങ്കിലും ഉണ്ടോ?”
“എണ്ണയുണ്ട്.”
“എന്നാ അതിട്ടിട്ട് ചൂട് പിടിക്കാം.”
കൈലാസ് തിരിഞ്ഞ് അലമാരയിൽ നിന്ന് എണ്ണയെടുത്തു.
അവനെത്തന്നെ നോക്കി ഹന്ന നിന്നു.
ലുങ്കി മാത്രമാണ് വേഷം.
ചുമലിലും മുതുകിലും പാടുകളുണ്ട്. അടി അങ്ങോട്ട് മാത്രം കൊടുക്കാൻ പറ്റുന്ന സാധനമല്ലല്ലോ.. ഇങ്ങോട്ടും കിട്ടും.
ഒരർത്ഥത്തിൽ അവനീ അടി കിട്ടാനുള്ള കാരണം താനല്ലേ?
താനെന്നൊരാൾ ഇല്ലായിരുന്നുവെങ്കിൽ അൻസിയും നദീമും ഇങ്ങനൊന്നും ചെയ്യുമായിരുന്നില്ല.
അവളുടെ കണ്ണുകൾ കലങ്ങി.
എണ്ണയും കൊണ്ട് തിരിഞ്ഞ കൈലാസത് കാണുകയും ചെയ്തു.
“നിനക്കീ കരച്ചിൽ മാത്രേ ഉള്ളോ? ബോറടിക്കുന്നില്ലേ?”
അവൾ കണ്ണു തുടച്ച് ചിരിച്ചു.
“പാപി ചെന്നിടം പാതാളം എന്ന് പറയുന്ന പോലെയാ എന്റ കാര്യം.”
കൈലാസ് അവളെ നോക്കി കണ്ണുരുട്ടി.
“ഓവർ തിങ്ക് ചെയ്യുന്നതെന്തിനാ? ചുറ്റുമുള്ള വിഷങ്ങളെ തിരിച്ചറിയാൻ ഓരോ അവസരങ്ങൾ വരുന്നു.”
“ചേട്ടൻ പാവം. വേറെ ആരെങ്കിലും ആയിരുന്നെങ്കിലോ?”
അവൾ വീണ്ടും സെന്റി ട്രാക്കിലാണെന്ന് കണ്ടതും കൈലാസ് മീശ പിരിച്ചു.
“ഞാൻ പാവമാണെന്ന് ആര് പറഞ്ഞു?”
ആ നോട്ടവും മുഖത്തെ കുസൃതിയും കണ്ടപ്പോൾ ചിരി വന്നു അവൾക്ക്.
“പാവം തന്നെയാ..”
“പാവം അല്ലെന്ന് തെളിയിക്കാൻ നീയൊരു അവസരം തന്നാ മതി.”