ഹന്ന പൊട്ടിക്കരഞ്ഞു പോയി.
അവർക്ക് തമ്മിലങ്ങനെയൊരു ഇഷ്ടമുണ്ടെങ്കിൽ പറയാമായിരുന്നു തന്നോട്. ഒഴിഞ്ഞു മാറിയേനെ. അൻസിയെ സംശയമുണ്ടായിരുന്നു.
നദീമിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ചിരിച്ചു കൊണ്ട് കഴുത്തറുക്കുകയായിരുന്നു.
“സാരമില്ല.” അവളുടെ സങ്കടം കണ്ടപ്പോൾ കൈലാസ് തന്റെ വിഷമം മറന്ന് അവളെ സമാധാനിപ്പിക്കാൻ എഴുന്നേറ്റു വന്നു.
“ആ ചതിയനെ നീ നാളെ കല്ല്യാണം കഴിച്ചിരുന്നെങ്കിലോ? നീ ഭാര്യയായിരിക്കെ രണ്ടും കൂടി വീണ്ടും ബന്ധം തുടർന്നാലോ? നന്നായെന്ന് കരുത്.”
ഹന്ന കണ്ണും മുഖവും തുടച്ചു.
“അതും ശരിയാ. എങ്കിലും നാട്ടുകാർക്ക് മുന്നിൽ തെറ്റുകാരായി നിന്നില്ലേ?”
“നീയെന്നെ കുറിച്ച് എന്താ കരുതിയെ? അന്ന് നമ്മള് നിന്ന സ്ഥാനത്ത് രണ്ടിനെയും നിർത്തിയിട്ടുണ്ട് ഞാൻ. ലൈബ്രറിയുടെ മുന്നിലിട്ടാ തല്ലിയത്.”
ലൈബ്രറിയുടെ മുന്നിലൊരു ആൽമരമുണ്ട്. കലുങ്കും ചായക്കടകളും. ഒട്ടുമിക്ക ആണുങ്ങളും അവിടെ കാണും.
“നാളെ അവൻ ഒടിഞ്ഞ കൈ കൊണ്ട് താലി കെട്ടിയാ മതി.” കൈലാസ് കൂട്ടി ചേർത്തു.
“അവര് കേസ് കൊടുത്താൽ?”
“കേസ് കൊടുത്താൽ നീയെന്റെ കൂടെ നിൽക്കില്ലേ?” കൈലാസ് അവളുടെ കണ്ണുകളിലേക്ക് നോക്കി.
ഹന്നയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. കണ്ണുകൾ തുടച്ചുകൊണ്ട് അവൾ തല കുലുക്കി.
“ഞാൻ നദീമിനെതിരെ കേസ് കൊടുക്കും. വഞ്ചനാക്കുറ്റത്തിന്. അൻസിയ്ക്കും കിട്ടും. Fb ലൈവും ചെയ്യും. ബാക്കി നാട്ടുകാർ ഏറ്റെടുത്തോളും. പിന്നെ അവൻ ഗൾഫിൽ പോവേണ്ടവൻ അല്ലേ? ഇവിടെ കേസ് ആയാൽ ശരിയാവില്ല.”