അവൻ നോട്ടം മാറ്റി.
“എന്തിനാ ഇങ്ങനെ ഓടി വരുന്നേ?” വെപ്രാളത്തിൽ ഗേറ്റിന്റെ ലോക്ക് അഴിക്കുന്നവളെ നോക്കി ചോദിച്ചു പോയി.
“സോറി ചേട്ടാ.. ഞാൻ കുളിച്ചിറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അതാ വരാൻ താമസിച്ചത്. ഒരുപാട് ഹോൺ അടിച്ചല്ലേ?”
ഒരു നിമിഷം അവളുടെ ഈറനുള്ള മുടിയിലേക്ക് കണ്ണു പോയി.
“ഞാൻ കേറുന്നില്ല.. ദാ ഈ കവറും ബാഗും അകത്ത് കൊണ്ട് വയ്ക്ക്. ഉച്ചയ്ക്കത്തേക്കുള്ള ഫുഡും സാധനവും വാങ്ങി വരാം.” അവൻ കൊടുത്ത കവറും ബാഗും അവൾ വാങ്ങി കയ്യിൽ പിടിച്ചു. ബാഗിൽ എന്താണെന്ന മട്ടിൽ സംശയത്തോടെ നോക്കുന്നുമുണ്ട്.
“അതിൽ നിന്റെ സർട്ടിഫിക്കറ്റ്സ് ആണ്.”
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.
“നദീം തന്നതാ. ഞാൻ കണ്ടിരുന്നു.” അത്രയും പറഞ്ഞ് അവൻ വണ്ടി തിരിച്ചു.
നദീം?
അതൊരു ചോദ്യമായി അവളുടെ ഉള്ളിൽ നിന്നു.
ഉച്ചയ്ക്കവൻ രണ്ട് ബിരിയാണിയും വാങ്ങി ഒരു ഓട്ടോയിൽ പലചരക്കും വാങ്ങിയിറങ്ങി. ഒരു വീട്ടുകാരിയെപ്പോലെ അവനൊപ്പം അവളതൊക്കെ എടുത്തു വയ്ക്കാൻ സഹായിച്ചു.
പൊതി തുറന്നപ്പോൾ അവൾക്ക് മടുപ്പ് തോന്നി.
ചിക്കൻ ബിരിയാണി.
അവളുടെ വീട്ടിൽ എല്ലാ വെള്ളിയാഴ്ചകളിലും പോത്ത് ബിരിയാണി വയ്ക്കും.. ചിക്കൻ വാങ്ങിയാൽ കറിയായും ബിരിയാണിയായും വേറെ. ആടിനെ അവൾക്ക് കഴിക്കാൻ ഇഷ്ടമല്ല. രണ്ട് മൂന്നെണ്ണത്തെ വളർത്തിയതിന് ശേഷം ആട്ടിറച്ചി അവൾ തൊട്ടിട്ടില്ല.
പീസ് മാറ്റി വച്ച് റൈസ് മാത്രം കഴിക്കുന്നവളെ കാണെ അവൻ നെറ്റി ചുളിച്ചു.
“എനിക്ക് മടുപ്പാണ് ചിക്കനൊക്കെ.”
കൈലാസ് അന്തം വിട്ടു പോയി.
“അടിമപ്പണി ആണെങ്കിലും അവിടെ ഫുഡിനൊരു കുറവും ഇല്ലായിരുന്നു.”