അത് മനസ്സിലായെന്ന പോലെ സുനിൽ ചിരിച്ചു കൊണ്ട് തോളിൽ തട്ടി.
“പിന്നെ ആ കൊച്ചെന്തിയേ? വീട്ടിലാണോ?”
“മ്മ്.. ഞാൻ രണ്ടു മൂന്ന് ഉടുപ്പ് വാങ്ങി അവൾക്ക്. പിന്നെ ഇന്നവളെ കെട്ടാനിരുന്ന പയ്യനെ കണ്ടു. അവൻ തന്നതാ ഇത്. അവളുടെ സർട്ടിഫിക്കേറ്റ് ഒക്കെയാ..” കയ്യിലെ ബാഗ് ഉയർത്തി കാണിച്ചവൻ.
“എന്നിട്ടവനെന്ത് പറഞ്ഞു?”
“അവന്റെ കല്ല്യാണം നടക്കും. പെണ്ണ് ഹന്നയ്ക്ക് പകരം അവളുടെ ചെറിയച്ഛന്റെ മോള് അൻസിയ.”
സുനിൽ അവനെ ചുളിഞ്ഞ നെറ്റിയോടെ നോക്കി.
“എനിക്ക് കുറച്ചു സംശയം ഉണ്ട്.” അത് ഊട്ടിയുറപ്പിക്കാനെന്ന പോലെ കൈലാസ് മറുപടി പറഞ്ഞു. ശേഷം ഹന്ന എങ്ങനെ ഇന്നലെ ആ കടമുറിയിൽ എത്തിയെന്ന കാര്യം പറഞ്ഞു. ഒപ്പം, താൻ എങ്ങനെ അവിടെ എത്തപ്പെട്ടു എന്നും.
സുനിലിന്റെ മുഖം ആദ്യം കടുത്തെങ്കിലും പിന്നീട് പുഞ്ചിരിച്ചു.
“ഇന്നത്തെ കാലത്ത് സിസിടിവി ഉണ്ടെങ്കിലും കക്കുന്നവർക്കും പിടിച്ചു പറിക്കുന്നവർക്കും കുറവില്ല. നീയിന്നലെ പണിക്ക് നിന്ന വീടിന്റെ പിന്നിലൊരു പുരയിടം ഇല്ലേ? അവിടെ ആരോ വേസ്റ്റ് കൊണ്ട് തട്ടുന്നെന്ന് പറഞ്ഞ് ഒരു rotating camera ഒരാഴ്ച മുന്നേ കൊണ്ട് വച്ചിരുന്നു. അതിൽ നിന്റെ ഫുഡ് ഇരുന്ന സ്ഥലവും കിട്ടും. നീ സംശയിക്കുന്ന പോലെ ആരെങ്കിലും നിന്നെ ബോധം കെടുത്തിയെങ്കിൽ നമുക്ക് കണ്ടു പിടിക്കാം.”
കൈലാസ് പല്ല് ഞെരിച്ചു കൊണ്ട് ചിരിച്ചു.
“ഇത് കിട്ടിയാൽ നമുക്ക് ഹന്നയെ ചതിച്ചത് ആരെന്ന് കൂടി കണ്ടു പിടിക്കാം.
അല്ല ഇനിയെന്താ പ്ലാൻ?”
“എന്ത് പ്ലാൻ?”
കൈലാസിന് മനസ്സിലായില്ല.