അവൻ പോയ വഴിയെ നോക്കി നിന്നപ്പോൾ ഹന്നയ്ക്ക് സങ്കടം കൂടി.
പേരറിയാത്ത ആ സങ്കടം എന്തിനെന്നവൾക്ക് മനസ്സിലായില്ല.
അവൻ പിണങ്ങിപ്പോയത് പോലെ തോന്നിയതാണോ? പിണങ്ങാൻ ചേട്ടന്റെ ആരാണ് ഞാൻ?
ഇന്നലത്തെ വഴക്ക് ഒതുങ്ങി ഇനിയാ വീടിന്റെ പടി ചവിട്ടിപ്പോകരുതെന്ന് കൊച്ചാപ്പ പറഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തോന്നിയതും അവളോർത്തു. അഷ്ടമുടിക്കായലിലെ മീനുകൾക്ക് ഭക്ഷിക്കാൻ ഇട്ടുകൊടുക്കാതെ തന്നെ തടഞ്ഞു വച്ച് കൂടെ കൂട്ടുകയായിരുന്നു അയാൾ.
സഹജീവിയോട് മനുഷ്യത്വം ഉള്ളോരാൾക്ക് തോന്നിയ കരുണ.
അത് പോലും ഇത്രയും നാൾ കൂടെ കഴിഞ്ഞവർക്കോ താൻ സ്നേഹിച്ചവർക്കോ ഇല്ല.
ഗേറ്റ് അടച്ച് ഉമ്മറവാതിലും അടച്ച് മുറിയിലെ അവൻ തന്ന വസ്ത്രവും നെഞ്ചോട് അടക്കിപ്പിടിച്ച് കുറച്ചു നേരമിരുന്നു.
തന്റെ ചിന്തകളെ അവൾക്ക് പോലും മനസ്സിലാവുന്നില്ല. കൈലാസിൽ നിന്ന് തുടങ്ങി അവനിൽ തന്നെ അവസാനിക്കുന്നു. ഒരു ദിവസം കൊണ്ട് ഇയാളെന്ത് മായാജാലമാണ് കാണിച്ചത്?
❤️
നദീമിനോട് സംസാരിച്ച ശേഷം അടുത്തുള്ള തുണിക്കടയ്ക്ക് മുന്നിൽ വണ്ടിയൊതുക്കുമ്പോഴും കൈലാസിന്റെ മുഖത്തൊരു പുച്ഛമുണ്ടായിരുന്നു.
‘ഇക്കയെ ഞാൻ ചതിച്ചിട്ടില്ലെന്ന് പറയണമെന്ന്’ വേദനയോടെ പറഞ്ഞ ഹന്നയെ അവനോർത്തു.
പാവം. മനുഷ്യന്മാരൊന്നും നീ വിചാരിക്കുന്ന പോലല്ല കുട്ടീ എന്ന് അവൻ ഉള്ളിൽ പറഞ്ഞു.
കടയിൽ കേറിയപ്പോൾ തന്നെ രണ്ട് സ്റ്റാഫ് ഓടി വന്ന് എന്താ ഏതാ എന്നൊക്കെ തിരക്കി.
രണ്ട് ചുരിദാരും മൂന്ന് കോട്ടൺ നൈറ്റ് ഡ്രെസും രണ്ട് ഷാളും വാങ്ങി.