“മ്മ്.. ഒരു മസാല ഉണ്ടാക്കും അതിൽ മുട്ടയിട്ടാൽ മുട്ട കറി, ഉരുളക്കിഴങ്ങ് ഇട്ടാൽ ഉരുളക്കിഴങ്ങ് കറി, ചിക്കൻ ഇട്ടാൽ ചിക്കൻ കറി ഇനി ഒന്നും ഇട്ടില്ലേൽ ഉള്ളി കറി.”
അവൾ ചിരിച്ചു.
ആ ചിരി ആദ്യമായി കാണുന്നതിനാൽ കണ്ണെടുക്കാതെ അവൻ നോക്കി നിന്നു. വെളുത്തു തുടുത്ത കവിളുകൾ ആണ് അവൾക്ക്. അതിൽ ഇന്നലത്തെ സംഭവങ്ങളുടെ ബാക്കിയെന്നോണം അടിയേറ്റ ചുവന്ന പാടുണ്ട്. പാവം. സൂക്ഷിച്ചു നോക്കിയാൽ കൂട്ടു പിരികം ആണെന്ന് മനസ്സിലാവും. റോസ് നിറത്തിലെ ചുണ്ട്. ചെറുതായി ചുരുണ്ട നീണ്ട മുടി. ഷാൾ മാറ് മറച്ചിട്ടുണ്ടെങ്കിലും അതിന്റെ വലിപ്പം മനസ്സിലാകും. ഒരു മൊഞ്ചത്തിക്കുട്ടി.
ചിരിക്ക് എന്തൊരു ഭംഗി!
ഇവളെ ഞാനിത് വരെയും കണ്ടില്ലല്ലോ ന്റെ അയ്യപ്പാ?
ഹും..കണ്ടിരുന്നെങ്കിൽ ഇപ്പൊ അങ്ങ് മറിച്ചേനെ.. സ്വയം പറഞ്ഞു.
“ചേട്ടൻ എങ്ങനെയാ പാചകം പഠിച്ചത്?” വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ അവൾ തിരക്കി.
“മൂന്നാല് കൊല്ലം ഗൾഫിൽ ആയിരുന്നു.”
ഹന്ന തിരിഞ്ഞവനെ നോക്കി. എന്താ നിർത്തി പോന്നത് എന്നൊരു ധ്വനി ആ നോട്ടത്തിൽ ഉണ്ടെന്ന് തോന്നിച്ചു.
“വയനാട്ടിലായിരുന്നു എന്റെ വീട്. ലീവിന് നാട്ടിൽ വരാനിരിക്കെ ഒരു ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും അനിയത്തിയും ഒക്കെ പോയി.” അവനൊന്ന് നിർത്തി.
ഹന്ന ശ്വാസമെടുക്കാൻ മറന്നു പോയി.
“പിന്നെ ആർക്ക് വേണ്ടിയാ സമ്പാദിക്കുന്നത് എന്ന് തോന്നി. എല്ലാരും പോയില്ലേ? അന്ന് ഉണ്ടായിരുന്ന പൈസയും പിന്നെ സർക്കാരിൽ നിന്ന് കിട്ടിയതും ഒക്കെ ചേർത്താ ഈ വീട് വാങ്ങിയത്.”