“വാ ശോശന്നാ…” സാർ പുറത്തുനിന്ന് വിളിച്ചു. ഞാൻ നെസ്റ്റിന്റെ വാതിൽ പൂട്ടി ഇറങ്ങിയപ്പോഴേക്കും സാർ കാറെടുത്തു വന്നു. ഞാനും കാറിൽ കയറി. ഞങ്ങൾ വൈകാശിയിലെ മഞ്ഞിലേക്കിറങ്ങി. നേരെ പോയത് മാർക്കറ്റിലേക്കാണ്. കാർ ഒരിടത്ത് ഒതുക്കിയിട്ട് ഞങ്ങൾ ആ മുഷിഞ്ഞ കടകൾക്കിടയിലൂടെ നടന്നു. ഒരു തൂക്ക്സഞ്ചിയും താങ്ങി ഞാനും എന്റെ മുന്നിലൂടെ പ്രൗഢിയോടെ സാറും.
ഓരോന്നും വാങ്ങുമ്പോള്‍ സാർ എന്നോട് അഭിപ്രായം ചോദിക്കുന്നുണ്ടായിരുന്നു. എന്റെ ഇഷ്ടത്തിന് വാങ്ങാൻ വന്നതുപോലെ! കറി വെക്കാൻ എനിക്ക് ഇഷ്ടമുള്ളത് വാങ്ങിക്കണം, ചന്ദനത്തിരി എനിക്കിഷ്ടമുള്ള മണം വേണം, എനിക്കിഷ്ടമുള്ള സോപ്പ് വേണം…. അങ്ങനങ്ങനെ…!
എനിക്കെന്തോ എല്ലാം കൊണ്ടും നാണം വന്നു. അകലങ്ങൾ ഞാൻ വീണ്ടും മറന്നുപോവുകയായിരുന്നു…. എനിക്ക് സാറിനോട് കൈവിരലുകൾ കോർത്ത് നടക്കണമെന്നുണ്ടായിരുന്നു. ആ കൈയ്യിൽ കൈകോർത്ത് തോളോട് തോളുരഞ്ഞ് നടക്കണമെന്നുണ്ടായിരുന്നു….
ചുറ്റിലുമുള്ള പരിചിതരോടെല്ലാം എനിക്കിപ്പോള്‍ ദേഷ്യം തോന്നി…. ആരെയും അറിയാത്ത ഒരിടമായിരുന്നെങ്കിൽ…. അല്ലെങ്കിൽ ആരുമില്ലാത്ത ഒരിടമായിരുന്നെങ്കിൽ…! മഞ്ഞലിഞ്ഞു മാഞ്ഞ വെയിലില്‍ ഞാൻ അദ്ദേഹത്തിന്റെ നിഴലായി നടന്നു….
മാർക്കറ്റിൽ നിന്ന് തിരിച്ച് പോകുന്നേരം സാറിന് കാണാന്‍ കൊള്ളാവുന്ന എവിടേയെങ്കിലും കാഴ്ച്ച കാണാന്‍ പോകണമെന്ന് പറഞ്ഞു. ഒരുപാട് കാണാനുണ്ടെന്ന് ഞാൻ ഒരിക്കൽ പറഞ്ഞതുകൊണ്ട് ഞാൻ തന്നെ കൊള്ളാവുന്ന ഒരിടം പറഞ്ഞുകൊടുക്കാനാണ് പറയുന്നത്. അധികം ദൂരേയ്ക്ക് പോകാൻ താത്പര്യമില്ലാത്തകൊണ്ട് ഞാൻ തട്ടാത്തിപ്പാറയിലേക്ക് പോകാമെന്ന് പറഞ്ഞു.