നെസ്റ്റിലേക്ക് നടന്നുകയറുമ്പോൾ വരെ സ്വപ്നയെ കുറിച്ചാണ് ഞാൻ ഓർത്തത്.
“ശോശന്ന…”
സാറിന്റെ ശബ്ദം.
ഞാൻ നോക്കിയപ്പോൾ സാർ വരാന്തയിൽ നിൽക്കുന്നുണ്ട്. ഞാൻ പുഞ്ചിരിച്ചു.
“എന്താ സാർ…?”
“നമുക്ക് ഇന്നൊന്ന് പുറത്തുപോയാലോ?” സാർ ചോദിച്ചു.
എനിക്കത് വലിയ അത്ഭുതമായിരുന്നു. ഞാൻ വന്ന അന്ന് തൊട്ട് എങ്ങോട്ടും പോകാത്ത സാറാണ് ഈ പറയുന്നത്.
“എങ്ങോട്ടാണ് സാർ?”
“മാർക്കറ്റിൽ ഒന്ന് പോകാം. സാധനങ്ങൾ വാങ്ങാനില്ലേ. ഞാൻ പുറത്തൊക്കെ പോയിട്ട് ഒരുപാട് നാളായി”.
“പോകാം സാർ” എന്റെയുള്ളില്‍ നല്ല സന്തോഷമായിരുന്നു.
“എന്നാൽ അകത്ത് പോയി എന്തൊക്കെയാ വാങ്ങേണ്ടതെന്ന് നോക്കിയിട്ട് വായോ. ഞാൻ പോയി റെഡിയാകാം”.
ഞാൻ ശരിയെന്ന് തലയാട്ടി അടുക്കളയിലേക്ക് പോയി. സാധനങ്ങളെല്ലാം നോക്കി മനസ്സിൽ ലിസ്റ്റ് ഇട്ട് പുറത്തേക്കിറങ്ങിയപ്പോൾ സാർ ഒരുങ്ങിവന്ന് നടുമുറിയിലെ സോഫയിൽ ഇരിപ്പുണ്ടായിരുന്നു.
ഒരു വെളുത്ത ബനിയനും നീല ജീൻസും ഇട്ട്, ചീകിയൊതുക്കിയ മുടിയും വെട്ടിയൊതുക്കിയ താടിമീശയുമായി അവിടെയിരിക്കുന്ന സാറിനെ കണ്ടപ്പോൾ എന്ത് സുന്ദരനായിരിക്കുന്നു എന്നാണെനിക്ക് ആദ്യം തോന്നിയത്. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റു. എന്തൊരു നല്ല മണമാണെന്നോ സാറിന്! ഞാൻ ഒരു നിമിഷം ആ മണത്തിൽ മയങ്ങിനിന്നുപോയി.
ഏതോ വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധമാണത്.
“പോവാം..” സാർ പറഞ്ഞു.
അദ്ദേഹം പുറത്തേക്കിറങ്ങുമ്പോൾ നടുമുറിയിലെ വലിയ ഷോക്കേസിന്റെ ചില്ലിൽ തെളിഞ്ഞുകാണുന്ന എന്റെ പ്രതിബിംബം ഞാൻ ഒന്ന് നോക്കി. അലക്കിയലക്കി നിറംമങ്ങിയ സാരി! കഴുത്തിൽ ചേർന്ന് പിണഞ്ഞുകിടക്കുന്ന കൊന്തയും കറുത്ത ചരടും, അതിൽ കോർത്ത മിന്നും! മുഷിഞ്ഞ് പിഞ്ഞിയ സ്വെറ്റർ. ഇരുണ്ടമുഖത്തെ കറുത്ത കൺതടങ്ങൾ! നേരിയ കൊഴുപ്പ് തൂങ്ങിയ അരക്കെട്ട്. അലങ്കോലമായ മുടിയിഴകൾ! ഞങ്ങൾ തമ്മില്‍ എത്ര വലിയ അന്തരമുണ്ടെന്ന് ആ രൂപം എന്നെ വീണ്ടും ഓർമ്മിപ്പിച്ചു. ഇടയ്ക്കെപ്പൊഴോ ഞാനത് മറന്നുപോയിരുന്നു…