പ്രാർത്ഥന കഴിഞ്ഞ് കുരിശുവരച്ച് എഴുന്നേൽക്കുമ്പോൾ സ്വപ്ന എന്നെ വിളിച്ചു,
“അമ്മച്ചീ…”
ഞാൻ മോളെ നോക്കി.
“ഇന്നലേം ചാച്ചൻ അമ്മച്ചിയെ തല്ലിയല്ലേ…!”
എന്റെ കവിളിൽ നോക്കി അവൾ അത് പറഞ്ഞപ്പോൾ എന്റെ ഹൃദയം നുറുങ്ങിപ്പോയി. ആദ്യമായാണ് എന്റെ മോൾ ഇങ്ങനെ എന്നോട് ചോദിക്കുന്നത്. അവൾക്ക് അതൊന്നും മനസ്സിലാകുന്നുണ്ടായില്ല എന്നാണ് ഞാൻ കരുതിയിരുന്നത്!
” നീ എങ്ങനെ അറിഞ്ഞു…?! ”
” ഞാൻ കേട്ടു ഇന്നലെ രാത്രി നിങ്ങളുടെ മുറിയിൽ നിന്ന് ഒച്ചയും ബഹളവും…. എന്തിനാ അമ്മച്ചീ ചാച്ചൻ എന്നും അമ്മച്ചിയെ ഇങ്ങനെ ഉപദ്രവിക്കുന്നേ…?”
അവളുടെ കുഞ്ഞുകണ്ണുകൾ നിറഞ്ഞിരുന്നു. എനിക്ക് അത് കണ്ടിട്ട് സഹിച്ചില്ല. അവൾ ഒന്നും ഒരിക്കലും അറിയണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ഞാൻ അവളെ നെഞ്ചോട് ചേർത്ത് ശിരസ്സില്‍ തലോടി.
” മോള് കരയല്ലേ…. എന്റെ മോൾ വിഷമിക്കണ്ട. ഇതെന്റെ വിധിയാണ്. കർത്താവ് തീരുമാനിക്കുന്നത് അനുസരിക്കാനല്ലേ നമുക്ക് പറ്റുവൊള്ളൂ. നമുക്ക് ദൈവംതമ്പുരാൻ തുണയുണ്ടാകും. മോള് വിഷമിക്കണ്ട….!”
കുറെ നേരം അങ്ങനെ നിന്ന് കരഞ്ഞിട്ട് പിന്നെ അവൾ മുഖം തുടച്ച് മുറിയിലേക്ക് പോയി. സ്വപ്നമോൾക്ക് എല്ലാം അറിയാമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്. വീട്ടിലെ വഴക്കുകൾ തിരിച്ചറിയാവുന്ന പാകമായിരിക്കുന്നു എന്റെ മകൾ! തിരിച്ചറിയുന്നു എന്ന് മാത്രമല്ല അത് അവളെ ശക്തമായി ബാധിക്കുന്നുമുണ്ട്.
ഒരു അമ്മ എന്ന നിലയിൽ ഞാൻ അതിന് ഒരിക്കലും അനുവദിക്കാൻ പാടില്ല. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ അനിവാര്യമാണെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.