പതിവില്ലാതെ എന്നെ കണ്ടതിലുള്ള അത്ഭുതമാണ് അജ്മലിന്. അവനാളാകെ മാറിയിരിക്കുന്നു. താടിയും മീശയും ഒക്കെയായി നല്ല പ്രായവും പക്വതയുമുള്ള ഒരാളെപ്പോലെയുണ്ട് ഇപ്പോൾ കാണാൻ. ഞാൻ ആ ലോറി ശ്രദ്ധിച്ചു. പുതിയതാണ്. നല്ല വലുപ്പമുണ്ട്. പതിന്നാല് ചക്രങ്ങളാണ്. അതെങ്ങനെ ആ ചെറിയ റോഡിലൂടെ വളച്ചെടുത്ത് കുന്നിൻ്റെ മുകളിലെത്തിച്ചു എന്നായിരുന്നു എൻ്റെ മനസ്സിൽ. ഞാൻ ലോറി നോക്കുന്നത് കണ്ട് ഒരു മുറി കൊട്ടത്തേങ്ങയും കടിച്ച് അജ്മൽ എൻ്റെ അടുത്തെത്തി.
“ലെയ്ലാൻ്റാടാ. അൻ്റെ ഫേവറിറ്റ്. ഓരതെറക്കീട്ടൊന്ന് പോയാലോ”?
“പിന്നെപ്പഴേലും പോവാം. ഇപ്പോ സമയല്ലാത്തോണ്ടാ. ഞാനാ ശിൽപ്പം കൊണ്ടോവാൻ വന്നതാ. നേരത്തെ പോണം. ചെന്നിട്ട് പണീണ്ട്”
“ന്നാ ഞാനും വരാം. അല്ലെങ്കി ഒരാളേം കൂടി വിളിച്ചളാ. മരല്ലേ”
“എന്തിന്? അത്രക്ക് കനം ഒന്നൂല്ല. ഞാനത് പലകകളാക്കിയാണ്ടാക്കിയത്. വെക്കുമ്പോ ഒന്നിച്ച് കൂട്ടിച്ചേർത്താ മതി”
കൂട്ടിയിട്ട കൊട്ടത്തേങ്ങ ഒരു മൂലയിലേക്ക് മാറ്റി എല്ലുപൊടി നിറച്ച ചാക്കുകൾ മുറ്റത്തെ പോർച്ചിൽ ഫാമിലെ പണിക്കാർ അടുക്കി വെച്ചു കൊണ്ടിരുന്നു. ഞാനും അജ്മലും ശിൽപ്പമെടുക്കാനായി വീട്ടിലേക്ക് തിരിച്ചു.
പ്ലാവിൻ്റെ കാതലിൽ കൊത്തിയെടുത്ത ഒരു കുടുംബ ചിത്രം. അജ്മൽ ആ പലകകൾ വണ്ടിയിൽ എടുത്തു വെക്കാൻ സഹായിച്ചു.
“ഫാമിലി ഫോട്ടോ ഒക്കെ ആവുമ്പോ സാധാരണ പെയിൻ്റിങ്ങാ പതിവ്. ഇത് അയാളിങ്ങനെ പറഞ്ഞോണ്ടാ”
“എന്തായാലും സംഭവം വറൈറ്റി ആയീണ്ട്”