എലിസബത്ത് രേണുവിനെ മിക്കപ്പോഴും വിളിക്കാറുണ്ട്. ലെസ്ബിയനാണ് എന്നാണ് ഞാനറിഞ്ഞത്. രേണു പറഞ്ഞുള്ള അറിവാണ്. വർഗ്ഗീസ് ചേട്ടൻ പ്രേമത്തിനൊന്നും എതിര് നിൽക്കുന്ന ആളല്ല. എന്നാലും ആ ഹൃദയത്തിന് ലെസ്ബിയൻ റിലേഷൻഷിപ്പ് ഉൾക്കൊള്ളാൻ മാത്രമുള്ള വിശാലതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. അമ്മയായത് കൊണ്ട് അന്നാമ്മ ചേടത്തിക്കൊരു പക്ഷേ ഉണ്ടാകാം.
അന്നാമ്മ ചേടത്തി സംസാരിച്ചു കൊണ്ടേയിരുന്നു. മകളെ കുറിച്ചുള്ള പതം പറച്ചിലാണ്. ഞാനെല്ലാം കേട്ടിരുന്നു. അന്നാമ്മ ചേടത്തിയുടെ സങ്കടം മഴയായി പെയ്തിറങ്ങി. സ്പോഞ്ച് പോലെ ഞാനെല്ലാം ഉള്ളിലൊതുക്കി. രേണു…. സ്പോഞ്ചിന് ഒരു പരിധിയിൽ കൂടുതൽ ഉള്ളിലൊതുക്കാൻ കഴിയില്ലെങ്കിലും ഭാഗ്യത്തിന് കുതിർന്ന സ്പോഞ്ച് പിഴിഞ്ഞ് വെള്ളം കളഞ്ഞ് ഉണക്കിയെടുക്കാൻ രേണുവിന് അറിയാം. സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് സ്പോഞ്ചാവാനും താമരയിലയാവാനും എനിക്കുമറിയാം.
രാവിലെ വന്ന് വർഗ്ഗീസ് ചേട്ടനെയും കണ്ട് മൂന്ന് മണിക്ക് മുൻപ് കോഴിക്കോട്ടെത്തണമെന്നായിരുന്നു മനസ്സിൽ. പക്ഷേ അന്നാമ്മ ചേടത്തിയോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ തന്നെ ഉച്ചയായി സമയം.
വലിയ ഒരു ലോറി ആ ഇടുങ്ങിയ വഴിയിലൂടെ മുക്കിയും മൂളിയും കയറ്റം കയറി മുറ്റത്തെത്തി. എല്ലുപൊടിയുടെ ഗന്ധം ചുറ്റിലും പരന്നു. ഡ്രൈവിങ് സീറ്റിൽ നിന്നും അജ്മൽ ചാടിയിറങ്ങി. ഫാമിലുണ്ടായിരുന്ന ആറേഴ് പണിക്കാർ ചാക്കുകൾ ലോറിയിൽ നിന്നും ഇറക്കാൻ തുടങ്ങി.
“ബീച്ചില് കുതിരപ്പൊറത്ത് പോണ അൻ്റെ സ്റ്റാറ്റസ് കണ്ടിട്ട് അന്നെപ്പോങ്ങട്ട് കാണാനൊന്നും ഇല്ലാലോന്ന് ഇന്നലേം കൂടെ ആയിഷ പറഞ്ഞേള്ളൂ. എന്തേപ്പോ? ഇന്ന് പകലാണല്ലോ”?