“ആ പെണ്ണെവിടെ? ഒരുത്തി ഹോം നേഴ്സാന്ന് പറഞ്ഞിവിടെ ഉണ്ടായിരുന്നതാ. ഒരാവശ്യത്തിന് ആരും ഇല്ല” ഭാര്യയുടെ അവസ്ഥ കണ്ട് വർഗ്ഗീസ് ചേട്ടൻ അക്ഷമനായി. ഇൻഹേലർ അന്നാമ്മ ചേടത്തിയുടെ പാരവശ്യം മാറ്റി. വർഗ്ഗീസ് ചേട്ടൻ്റെ ദേഷ്യം ഭാര്യയോടായി. “എത്ര പറഞ്ഞാലും മനസ്സിലാവില്ല. അതെവിടേലും വെക്കാനാണേൽ സദാസമയവും കയ്യിലുണ്ടാവണന്നാ ഡോക്ടറ് പ്രത്യേകം പറഞ്ഞത് പിന്നെ എന്നാത്തിനാ? അവനോൻ്റെ ആരോഗ്യത്തെപ്പറ്റി കുറച്ചെങ്കിലും ഒരു ബോധം വേണ്ടേ”? ആ സ്വരത്തിലെ രോഷം ദൈന്യതയായി മാറി.
ഇൻഹേലറിൻ്റെ സഹായത്തോടെ അന്നാമ്മ ചേടത്തി സാധാരണ നിലയിലെത്തി. ഞാൻ കള്ളപ്പം ഒരു കഷ്ണം കുത്തിയെടുത്ത് വായിലേക്ക് വെച്ചു. ഏകദേശം കൂവ വിരകിയത് കഴിക്കുന്നത് പോലെയുണ്ട്. നല്ല തണുപ്പാണ്.
“പള്ളി പെരുന്നാളിനുണ്ടാക്കിയതാ കണ്ണാ. ഇതൊക്കെ കഴിച്ചു തീർക്കാൻ ഇവിടെ ആരാ ഉള്ളത് ”
അന്നാമ്മ ചേടത്തിയുടെ പരാതിയിൽ നിരാശക്കൊപ്പം നേരിയ ദുഃഖം നിഴലിച്ചു നിന്നു.
“എന്നാലും ആ ഹോം നേഴ്സെവിടെ? ഉച്ചയായി സമയം. തോന്നും പോലെ വരാനാണേൽ അവൾക്ക് പൈസ കൊടുക്കുന്നതെന്നാത്തിനാ”?
“അവളെന്നും ഇവിടെ തന്നെയല്ലേ? അനിയത്തിയേം കൊണ്ട് എങ്ങാണ്ട് പോയിട്ട് ഉച്ചക്ക് വരാന്ന് പറഞ്ഞതാ. ഞാനാ പറഞ്ഞത് ഇനി നാളെയെങ്ങാനും വന്നാ മതിയെന്ന്”
“അത് നന്നായി” ഭാര്യയുടെ മറുപടിയിൽ വർഗ്ഗീസ് ചേട്ടൻ സ്വസ്ഥനായി ശാന്തമായ മനസ്സോടെ കസേരയിൽ വന്നിരുന്നു. ആളാരാണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാൻ വർഗ്ഗീസ് ചേട്ടനെ നോക്കി. “അത് നമ്മുടെ സോണിയുടെ മോളാ കണ്ണാ. ബെറ്റി”