“ഇനീപ്പോ എപ്പോ വേണേലും അവളെ കാണാൻ പോവാലോ. കൂട്ടുകാരൻ്റെ വീട്ടിലേക്കാന്ന് പറഞ്ഞാ പോരേ? എന്നാലും അവനെവിടുന്നാ ഇതിനു മാത്രം പൈസ”?
“അജ്മലാ ഇപ്പോ ഫാമിലെ ലോജിസ്റ്റിക്സ് ഒക്കെ നോക്കുന്നത്”
“ലോജിസ്റ്റിക്സോ? അതിനു മാത്രൊക്കെ ഉണ്ടോ”?
“പിന്നെ… വൻ സെറ്റപ്പല്ലേ. അവിടെ കൃഷി ഓഫീസില് പുതിയ ആരോ വന്നിണ്ട്. വർഗീസ് ചേട്ടൻ്റെ പരിചയക്കാരനാരോ ആണ്. ഫാമൊക്കെ ആണേല് ഹൈടെക്കാക്കി. ഇംപോർട്ടഡ് പശുക്കളൊക്കെണ്ട്. ന്യൂസിലൻ്റീന്ന് കൊണ്ട് വന്നതാന്നാ വർഗ്ഗീസ് ചേട്ടൻ പറഞ്ഞത്. അജ്മലിന് കൊറിയർ സർവീസ് പോലത്തെ പരിപാടിയൊക്കെണ്ട് ഇപ്പോ. ഫാം പ്രൊഡക്ടിസിൻ്റെ ഡെലിവെറി. എട്ട് പത്ത് ലോറിയൊക്കെണ്ട് രേണൂ. എന്താല്ലേ? പിന്നെ മാനന്തവാടീല്… എന്താപ്പോ പറയാ… ഈ അഗ്രികൾച്ചറൽ റിലേറ്റഡ് സാധനങ്ങളും ഫേർട്ടിലൈസറും ഒക്കെ ഹോൾസെയിലായും റീട്ടെയിലായും വിൽക്കുന്ന ഒരു ബിസിനസ്…ഷോപ്പ്ന്ന് പറയാൻ പറ്റില്ല. പക്ഷേ സംതിങ് ലൈക് ദാറ്റ്.. ഗോഡൗൺ ഒക്കെ പോലെ… അങ്ങനെത്തെ ഒരു ഏർപ്പാടൂണ്ട്….. പാർട്ണർഷിപ്പില് ”
അജ്മലിനെ ഏഴാം ക്ലാസിൽ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. പല ക്ലാസുകളിലായി രണ്ടോ മൂന്നോ കൊല്ലം തോറ്റാണ് അജ്മൽ ഏഴാം ക്ലാസ് വരെയെത്തിയത്. മൂന്നാം ക്ലാസിൽ ഒരു കൊല്ലം. ഏഴിൽ രണ്ട് കൊല്ലം. പ്രായത്തിൽ മുതിർന്നവനായത് കൊണ്ട് കായികാധ്യാപകൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥി. കായിക മേളക്കും അങ്ങനെയുള്ള പല സന്ദർഭങ്ങളിലും എന്നും മുൻപന്തിയിലുണ്ടായിരുന്നവൻ. അന്നൊരു ദിവസം സുരേന്ദ്രൻ മാഷ് കുട്ടികളെ പല ബെഞ്ചുകളിലേക്കായി സ്ഥാനം മാറ്റിയപ്പോൾ ഞാൻ ഒന്നാമത്തെ ബെഞ്ചിൽ നിന്നും നാലാമത്തെ ബെഞ്ചിലെത്തി. അങ്ങനെ ആ സുദീർഘമായ സൗഹൃദത്തിന് ആരംഭമായി. വീണ്ടും ഒൻപതാം ക്ലാസിൽ തോറ്റപ്പോൾ അജ്മൽ പഠനം നിർത്തി കബനിയിൽ മണൽ വാരാൻ പോയി. പിന്നെ ഒരു പഴയ ഗുഡ്സ് ഓട്ടോ വാങ്ങി അതിലായിരുന്നു കറക്കം. കുറേക്കാലം കഴിഞ്ഞ് ടിപ്പറായി. അജ്മൽ വളർന്നു കൊണ്ടേയിരുന്നു. ഇപ്പോഴിതാ ഒരു പിതാവാകാൻ പോകുന്നു.