പെട്ടെന്ന് കാർത്തികയുടെ നനുത്ത ചുണ്ടുകൾ എൻ്റെ കവിളിലമർന്നു. ഉടൻ തന്നെ പിൻവാങ്ങി സീറ്റിലേക്കിരുന്ന് അവൾ സീറ്റ് ബെൽറ്റ് വലിച്ചിട്ടു. ഒരു മഹാത്ഭുതം നടന്ന പോലെ ഞാനവളെ ഉറ്റു നോക്കി.
“എന്താങ്ങനെ നോക്കണത്? എനിക്കേ ഈ മാല തന്നെ മതി. ഞാനിപ്പഴും ഭാര്യ തന്നെയാ”
അവളുടെ ആ ഭാവവും കഴുത്തിലെ ആ ചെറിയ മാല എടുത്ത് ടോപ്പിനു പുറത്തേക്കിട്ട് എൻ്റെ നേരെ തിരിഞ്ഞുള്ള ഇരുത്തവും ഒക്കെ ഒരു ഭാര്യയുടേത് തന്നെയായിരുന്നു. സ്ത്രൈണതയുടെ ലോലമായ ചാരുതയുടെ സുഖ സ്മരണയിൽ ജന്മാന്തര ബന്ധങ്ങളുടെ നിഗൂഢതകളെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ ക്ലച്ച് പെഡലിൽ നിന്നും കാലെടുത്തു.
തിരക്കു പിടിച്ച ടൗണിനെ പിന്നിലാക്കി കാർത്തികയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി പ്രവേശിച്ചു.
“കണ്ണാ…ഇവിടെ നിർത്തിയാ മതി”
ചർച്ച് റോഡിൽ ഫാതിമ മാതാ ചർച്ചിൻ്റെ മുൻപിൽ ഞാൻ വണ്ടി നിർത്തി. അവളുടെ വീട്ടിലേക്ക് അവിടുന്ന് വഴിദൂരമൽപ്പമുണ്ട്.
“എന്തിനാ ഇവിടെ ഇറങ്ങണേ? കുറേ നടക്കണ്ടേ? അങ്ങട്ടാക്കിത്തരാം”
“എന്നാ വാ. അച്ഛനേം കണ്ടിട്ട് പോവാം”
“അയ്യോ. അത് വേണ്ട. പിന്നേ… ഫോൺ നമ്പറ് വേണ്ടേ”?
“വേണ്ട. അതില്ലാതെ ഇത്രേം കാലം നിന്നില്ലേ? കാണാൻ തോന്നുമ്പോ വന്നാ മതി”
ആ മിഴികളിൽ തിരതല്ലുന്ന പ്രണയം ഒരു പാൽപുഞ്ചിരിയായി അവളുടെ അധരങ്ങളിൽ തങ്ങി നിന്നു. അതിൻ്റെ അലയൊലികളിൽ എൻ്റെ ഹൃദയം പൂത്തുലഞ്ഞു.
“നൗ ഐയാം ഗ്രീവിങ് മൈ ഓൺ അറൈവൽ”