“എന്താ”?
“എന്ത്”?
“ചിരിക്കണത് ”
“ഓ… അതോ … അഷ്ടപദി തുടങ്ങുന്നേന് മുന്നേ നിനക്ക് ഐസ്ക്രീം വേണം. സാധാരണ പാടുന്നോര് പാട്ടിന് മുന്നേ ഒന്നും കഴിക്കില്ല. തണുപ്പ് പ്രത്യേകിച്ചും. ഞാനതോർത്തതാ. ബട്ട് യൂ ആർ എ റെയർ സോൾ”
“സോ ഈസ് യൂ”
കാർത്തിക കുടുകുടെ ചിരിച്ചു. ഞാനും. ചിരിച്ചു മറിഞ്ഞ് എൻ്റെ ദേഹത്തേക്ക് വീണ അവളെ ഞാൻ കെട്ടി പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടു. കറുത്ത കോലൻ മുടി എൻ്റെ നെഞ്ചിൽ പരന്ന് വീണു. താഴമ്പൂവിട്ട് കാച്ചിയ എണ്ണയുടെ ഗന്ധം പൂർവ്വ സ്മരണകളെയുണർത്തി. അടുക്കളപ്പുറത്തെ തിണ്ടിലിരുന്ന് അച്ഛമ്മ രേണുവിൻ്റെ മുടി കെട്ടറുത്ത് എണ്ണ തേച്ച് കൊടുക്കുന്നതാണ് ഓർമ്മ വന്നത്. കൊൽക്കത്തക്കാരിക്ക് മുടിയൊന്നും ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു.
കാർത്തികയോടൊപ്പം അന്ന് താലികെട്ട് കഴിഞ്ഞ് കൊല്ലിയുടെ ചെരിവിലുള്ള ചെമ്പകത്തിൻ്റെ ചുവട്ടിൽ… ഇന്ന് ഈ വണ്ടിയുടെ ബെഡ്ഡിൽ… ഉജ്വലമായ പ്രണയത്തിൻ്റെ പരിശുദ്ധിയിൽ ഞാനവളെ എന്നിലേക്കണച്ചു.
“അത് പറഞ്ഞപ്പഴാ… ഞാനിന്നാള് യൂണിവേഴ്സിറ്റിയില് പോയപ്പോ ഗീത ടീച്ചറെ കണ്ടു. മനസ്സിലായതൊന്നും ഇല്ല. അവര് ജസ്റ്റ് അങ്ങനെ നടന്നങ്ങട്ട് പോയി. നിനക്കോർമ്മല്ലേ ആ ടീച്ചറിനെ? നമ്മക്ക് സെക്കൻ്റ് കിട്ടിയതോർക്കുമ്പോ ഇപ്പഴും കലി വരും”
“നമ്മള് ബെസ്റ്റ് ടീമേന്നൂല്ലേ? മോഡൽ സ്കൂളിലെ ആ പേത്തലച്ചിയെ എങ്ങനെ മറക്കാനാ? എല്ലാടത്തുണ്ടാവും ക്വിസ് മാസ്റ്ററായിട്ട്. ഒളിംപിക്സ് നടക്കുന്നത് ബെയ്ജിങ് എന്നെഴുതീട്ട് അന്നാ തള്ള സമ്മതിച്ചില്ല. മനോരമയില് ബീജിങ്ങാന്ന്. മാതൃഭൂമിക്കാര് ബെയ്ജിങ്ങാക്കിയതിന് നമ്മളെന്ത് ചെയ്യാനാ? ആ ഒരു പ്രാവശ്യം മാത്രം നമ്മള് സെക്കൻ്റായി. എനിക്കാ പന്ന തള്ളയെ പണ്ടേ കണ്ടൂടാ”