കാർത്തിക ചിരിച്ചു. ഞാനും.
“കണ്ണാ…. ഇവിടെ അടുത്തേ ഒരു ചിറയുണ്ട്. അതിൻ്റെ അപ്പറത്ത് ഒരു കുന്നും. സ്വിറ്റ്സർലൻഡിലേം മൂന്നാറിലേം ഒക്കെ പോലെയാ. ഇപ്പോ വേനൽക്കാലായോണ്ട് മൊട്ടക്കുന്നാവും. ഓണത്തിൻ്റെ സമയത്തൊക്കെ നല്ല പച്ചപ്പാ. ഏതോ പാട്ടൊക്കെ ഷൂട്ട് ചെയ്തിണ്ടവടെ. കുറച്ച് നേരം അവിടെ പോയി ഇരുന്നാലോ? ആ ചിറണ്ടല്ലോ.. ഈ തേരേറ്റണതും പൂജ ചെയ്യണതും ഒക്കെ കൊണ്ടോയി ഒഴുക്കൂലേ…. അങ്ങനെത്തെ സ്ഥലാണ്. അവിടന്നുള്ള ഒരു ടീച്ചറ് അമ്മേനോട് പറഞ്ഞത് കേട്ടതാ. അപ്പോ അവടെ ആൾക്കാരൊന്നൂണ്ടാവൂല്ല. ഒറ്റക്കിരിക്കാൻ നല്ലതാ”
“വല്ല ഗന്ധർവ്വനും കണ്ട് ഇഷ്ടപ്പെട്ട് നിൻ്റെ ഒപ്പം കൂടിയാലോ”?
“അപ്പോ പിന്നെ നീയെന്തിനാ കണ്ണാ? ബിസൈഡ്സ്… ഐ നോ യൂ നോ”
അവളുടെ ആ സംസാരം കേട്ടപ്പോൾ ചിരിയാണ് വന്നത്.
“എന്താ” ?
“അങ്ങനത്തെ സ്ഥലങ്ങള്. നിനക്കങ്ങനത്തെ പ്ലേസസൊക്കെ ഇഷ്ടാന്നെനിക്കറിയില്ലേന്നു”
“ഞാൻ പോവലൊന്നൂല്ല. എനിക്ക് പേടിയാ. പ്രേതം ഇല്ലേലും വെറെന്തേലും ഒക്കെണ്ടാവും. ഇത് നിനക്ക് അങ്ങനത്തെ സ്ഥലങ്ങളൊക്കെ ഇഷ്ടായതോണ്ടാ. ഒറ്റക്കാണേല് ഞാൻ പോവൂല. ഇപ്പോ ഒപ്പം ആളുണ്ടല്ലോ”
ചിറയിലേക്ക് തിരിയുന്ന മുക്കവലയിൽ ഒരാൾ ഐസ് ക്രീം വിൽക്കുന്നുണ്ടായിരുന്നു. കാർത്തികയുടെ മനസ്സ് വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഐസ് ക്രീം ഞാൻ വാങ്ങി. ചിറയിൽ കുട്ടികൾ ചാടി തിമിർക്കുന്നു. വേനൽക്കാലമായത് കൊണ്ട് മണൽ ചാക്കുകൾ അടുക്കി വെച്ച് തടയണയുണ്ടാക്കി കെട്ടി നിർത്തിയ വെള്ളത്തിലാണ് അവരുടെ നീരാട്ട്. ഭൂതപ്രേതാദികളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന ഒന്നും ആ പരിസരത്തെങ്ങും ഇല്ലായിരുന്നു. കാർത്തിക പറഞ്ഞതനുസരിച്ച് ഒഴിഞ്ഞ ഒരു സ്ഥലമാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ ചിറക്ക് ചുറ്റും ഒരുപാട് വീടുകളുണ്ട്. പലതും ഈ അടുത്ത കാലത്ത് ഉണ്ടാക്കി താമസം തുടങ്ങിയതാണ് എന്ന് കണ്ടാൽ തന്നെ മനസ്സിലാവും. സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന ചിറയായത് കൊണ്ട് അത് പോലെയുള്ള സാധനങ്ങൾ ഒഴുക്കാൻ വരുന്ന ആളുകളെയും അവിടെ ഉള്ള മൂർത്തികളേയും ചിലപ്പോൾ നാട്ടുകാർ ഓടിച്ച് വിട്ടതുമായിരിക്കാം. അൽപ്പദൂരം കൂടി സഞ്ചരിച്ച് കുന്നിൻ്റെ മുകളിൽ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഞാൻ വണ്ടി നിർത്തി. ഇരിക്കാൻ പറ്റിയ സ്ഥലമൊന്നുമില്ല. വണ്ടിയുടെ ബെഡിൽ കയറി ഞാൻ കാലു നീട്ടിയിരുന്നു.