കാർത്തിക അൽപ്പനേരം വിദൂരതയിൽ മിഴികളൂന്നി നിശബ്ദയായിരുന്നു. അവളുടെ മനസ്സിനെ മഥിക്കുന്ന ചിന്തകൾ കവിളിൽ പരന്ന കൺമഷിയിൽ പ്രതിഫലിച്ചു. ഗ്ലോവ് ബോക്സിൽ നിന്ന് ബ്ലോട്ടിങ് പേപ്പെറെടുത്ത് ഞാനവളുടെ നിറഞ്ഞ കണ്ണുകളൊപ്പി.
“ഇതെന്താ ഇതിൻ്റുള്ളില് മേക്കപ്പ് സാധനങ്ങള്”?
കാർത്തിക ഗ്ലോവ് ബോക്സിനുള്ളിൽ പരതി.
“അതോ… അത് ഞങ്ങള് ഷൂട്ട് ചെയ്യാൻ ഓരോ സ്ഥലത്ത് പോവുമ്പോ മേക്കപ്പ് ചെയ്യാൻ നീഹ എടുത്ത് വെച്ചതാ. നീ കാണലില്ലേ ഇൻസ്റ്റഗ്രാമില്”?
“ചിലപ്പഴൊക്കെ. അതാല്ലേ നീഹ”?
“അത് തന്നെ”
“ആ അമ്പലണ്ടല്ലോ കണ്ണാ… അത്… അന്നത്തെ പോലെ അല്ല ഇപ്പോ അവിടെ. അമ്പലൊക്കെ ആകെ മാറി. മുഴുവൻ ലൈറ്റായി. മുറ്റത്തും കടവിലും ആ സ്റ്റെപ്പിലും ഒക്കെ ഇപ്പോ നല്ല വെളിച്ചള്ള ബൾബുണ്ട്. ശ്രീകോവിലും ചുറ്റമ്പലോം പുതുക്കി പണിഞ്ഞു. മുറ്റത്തൊക്കെ കല്ല് പതിച്ചു. കോൺക്രീറ്റ് പാലം ഒക്കെണ്ട്. ഞാനെടക്കൊക്കെ പോവും. അന്നത്തെ പോലെ നിർമ്മാല്യം തൊഴാൻ”
“സത്യം പറഞ്ഞാല് അതേന്നു ഉള്ളതിൽ വെച്ചേറ്റവും നല്ല മുഹൂർത്തം. ബെസ്റ്റ് മാര്യേജും. ഗാന്ധർവ വിവാഹാണ്. പുലർച്ചെയാണ്. അങ്ങനത്തെ ഒരു കല്യാണം ഇനി ഉണ്ടാവില്ല. സാധാരണ എൻ്റെ ഒക്കെ കല്യാണത്തിന് നൂറു കൂട്ടം ചടങ്ങുകളുണ്ടാവും. അന്നേത്ത ആ അതിൻ്റെ ഒരു പെർഫെക്ഷനും ഉണ്ടാവില്ല. അന്ന് നീ സങ്കടപ്പെട്ട് പോയത് കണ്ടപ്പോ എനിക്ക് വല്യ വിഷമമായി. ഓണത്തിന് ഇല്ലത്ത് പോയപ്പോ വല്യച്ഛനോട് തഞ്ചത്തില് ചോദിച്ച് മനസ്സിലാക്കിയതാ അത്. അങ്ങനെത്തെ ഒരു അവസരം ഉണ്ടാവുമ്പോ നിന്നെയല്ലാതെ ആരെയാ കല്യാണം കഴിക്കാ? നീയല്ലേ നിന്നെ കല്യാണം കഴിക്കോന്ന് ചോദിച്ചത്? ഭാഗ്യത്തിന് ആ വഴിപാടിൻ്റെ കാര്യോം വീണു കിട്ടി. അതാ പറഞ്ഞത്. എല്ലാം ഒത്തു വന്നില്ലേ? അത് സമയായതോണ്ടാ”