“ടാ… കണ്ണാ…. എന്ത്ത്താത്? ഇയ്യെന്താ പെരുമ്പാമ്പെര മുണുങ്ങ്യേ മാതിരി ഇരിക്കണെ”?
ആയിഷ എന്നെ തട്ടി വിളിച്ചു. ഉമ്മ ഇരുന്ന് ചിരിക്കുന്നുണ്ട്. അവരെന്തൊക്കെയോ പറഞ്ഞത് ഞാൻ കേട്ടില്ല.
“ഓനപ്പറത്തെ സുന്ദരീനെ സ്വപ്നം കാണാവും”
അജ്മൽ കിട്ടിയ അവസരത്തിൽ എനിക്കിട്ട് താങ്ങി. ആയിഷയും ചിരി അടക്കാൻ പാടുപെടുന്നുണ്ട്. ആ പന്നൻ എല്ലാം ഭാര്യയോട് പറഞ്ഞിട്ടുണ്ടാവും.
“അതൊന്നും അല്ല. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചതാ. എൻ്റെ ഒരു ഫ്രണ്ടുണ്ട്. ഒപ്പം പഠിക്കണതാ. ജംഷീറ്. അവനും ഞാനും വേങ്ങരയില് ഒരു കല്യാണത്തിന് പോയേന്നു കഴിഞ്ഞ കൊല്ലം. അവിടെ വെച്ച് ആയിഷേടെ ഉപ്പയേം ഉമ്മയേം കണ്ടേന്നു. അപ്പോ അതിങ്ങനെ ഓർത്തതാ”
അജ്മലിൻ്റെ മുഖം വലിഞ്ഞു മുറുകി. അവൻ ആയിഷയെ ദേഷ്യവും നിരാശയും കലർന്ന ഒരു നോട്ടം നോക്കി.
“ന്നിട്ടെന്തേ? ഓരന്നോടെന്തേലും പറഞ്ഞോ”?
“ഇല്ലെടാ. അങ്ങനെത്തെ ഒരു ഇൻസിഡൻ്റേ നടന്നിട്ടില്ലാത്ത പോലേന്നു അവരുടെ പെരുമാറ്റം. ഒരു മകനും കൂടെണ്ടല്ലോ. ആ പാവത്തിൻ്റെ കാര്യോർത്ത് എനിക്കപ്പോ സങ്കടാ തോന്നിയത്. ഉപ്പേം ഉമ്മേം ഹൈപ്പർ കൺട്രോളിങ്ങാല്ലേ? അങ്ങനെ പറഞ്ഞാ മനസ്സിലാവ്ണ്ടാവില്ല. ഇപ്പോ എങ്ങനെയാ പറയാ… കൂട്ടിലടച്ച കിളിയെ പോലെയല്ലേ വളർത്തിയത്”?
“അതനക്കറിയൂലേ കണ്ണാ? നിക്കാഹ് കഴിഞ്ഞ് ഇക്കാൻ്റൊപ്പം ജീവിച്ച് തൊടങ്ങീട്ടാ ഞാങ്ങനെ….”
“അതെനിക്കറിയാലോ. കളിച്ച് ചിരിച്ച് നടക്കാൻ തുടങ്ങിയതല്ലേ? ഞാനുണ്ടായിരുന്നല്ലോ കൂടെ. ഒഫ് കോഴ്സ് ഐ നോ എവരിതിങ്. എനിക്കെല്ലാം അറിയാം. അതോണ്ടാ പറഞ്ഞത്. ആവശ്യല്ലാത്തതോർത്ത് സങ്കടപ്പെടണ്ട. ആ വീട്ടീന്ന് പുറത്ത് വന്നപ്പോ എന്താ തോന്നിയത്? നല്ല സമാധാനല്ലേ തോന്നിയത്? ചില ആൾക്കാര് ജീവിതത്ത്ന്ന് പോയി കിട്ടുമ്പോ സമാധാനാണ് തോന്നുന്നെങ്കില് എന്താ മനസ്സിലാക്കേണ്ടത്? അപ്പോ ഉപ്പയേം ഉമ്മയേം ഓർത്ത് വെറുതെ വിഷമിക്കണ്ട”