മൂന്ന് വീട് താഴെയാണ് അജ്മലിൻ്റെ താത്തയുടെ വീട്. അവളെ ഇങ്ങോട്ടാണ് കല്യാണം കഴിച്ചത്. താത്ത വഴി അറിഞ്ഞാണ് ഈ സ്ഥലം അജ്മൽ വാങ്ങിയത്. കേസും കൂട്ടവുമായി ബത്തേരിയിൽ നിന്നൊന്ന് മാറാനൊരു വഴി നോക്കിയിരിക്കുമ്പോഴാണ് ഈ സ്ഥലം അജ്മലിൻ്റെ കയ്യിൽ പെട്ടത്.
“ശ്ശേ. പ്രെഗ്നൻ്റാന്ന് അറിഞ്ഞില്ല. കഷ്ടായി. നീ പറഞ്ഞില്ലല്ലോ. സാരല്ല. ഞാനേ രേണൂനേം കൊണ്ട് ഒരു ദിവസം വരണ്ട്”
“ഇയ്യ്… രേണൂനേം കൊണ്ട്… ഇപ്പോ തന്നെ പിടിച്ച പിടിയാലെ കൊണ്ടൊന്നോണ്ട് വന്നു. ഓൾക്കൊന്നും കൊണ്ടന്നില്ലേലും ഒരു കൊഴൊപ്പോല്ല. വന്ന് കണ്ടല്ലോ. അത് മതി”
“ന്നാ ഇഞ്ഞി ചോറ് കഴിച്ചിട്ട് വർത്താനം പറയാം. കഴിക്കാൻ വരീ. കണ്ണാ കൂട്ടാനൊന്നും ഇല്ലാട്ടോ. അന്നേം കൊണ്ട് വരണത് ഓര് പറഞ്ഞീല്ല”
ആയിഷ ചോറ് വിളമ്പി കഴിക്കാൻ വിളിച്ചു.
“എന്താടാ? പോത്തും കാല് മേശപ്പൊറത്തില്ലാഞ്ഞിട്ടാ? എനിക്ക് അല്ലേലും പുഴ മീനാ ഇഷ്ടം”
ആദ്യമായി ഞാൻ വീട്ടിൽ വന്നപ്പോൾ കാര്യമായ വിഭവങ്ങളൊന്നും ഇല്ലാത്തതിലുള്ള അജ്മലിൻ്റെ മുഖത്തെ മ്ലാനത മാറ്റാൻ ഞാൻ എൻ്റെ ഇഷ്ടം പറഞ്ഞു. കാരാപ്പുഴയിൽ നല്ല പുഴ മീൻ കിട്ടും. അതെൻ്റെ ഒരു ഇഷ്ട വിഭവമാണ്.
പയറുപ്പേരിയും മാങ്ങ ഇട്ട് വെച്ച മീൻ കറിയും പപ്പടവും ചാമ്പക്ക അച്ചാറും കൂട്ടി സുഭിക്ഷമായി ഊണു കഴിച്ച് തിരികെ ഹാളിലെ സെറ്റിയിൽ വന്നിരുന്നപ്പോഴേക്കും താത്തയുടെ വീട്ടിൽ നിന്നും ഉമ്മ തിരികെ എത്തി. അജ്മൽ ഫോൺ ചെയ്ത് പറഞ്ഞിട്ടാവും എന്നെനിക്ക് ഉറപ്പായിരുന്നു.