“അതാപ്പോ വല്യ കാര്യം? ബൈക്കില്ലേ? അല്ലേ ആരേലും വിളിച്ചാ പോരേ? അല്ലെങ്കി ഇന്നിഞ്ഞിങ്ങട്ട് വരന്ന വാണ്ടാ”
മീനങ്ങാടി ലക്ഷ്യമാക്കി വണ്ടി ഉരുണ്ടു തുടങ്ങി.
“ഞാൻ ചോദിക്കണന്ന് വിചാരിച്ചിട്ട് കുറച്ചായി. എന്തേ മീനങ്ങാടീല്”?
“നാട്ടാര്. ഇവടള്ളോർക്കൊക്കെന്നെ അറിയും. അതോണ്ട്”
അവൻ മീനങ്ങാടിയിൽ വീട് വെക്കാനുണ്ടായ സാഹചര്യം സുദീർഘമായി വിവരിച്ചു. ബിസിനസും മറ്റു പരിപാടികളുമെല്ലാം യാത്രയിൽ സംസാര വിഷയമായി.
ഒരു വലിയ രണ്ട് നില വീടിൻ്റെ മുൻപിൽ ഞങ്ങളെത്തി. ആ വീടിനേക്കാൾ എന്നെ അമ്പരപ്പിച്ചത് അതിനടുത്തുള്ള വീടായിരുന്നു. കാർത്തിക മനസ്സിൽ ഒരു നോവായി മാറി. ഞാൻ അയലത്തെ വീടും നോക്കി സിറ്റൗട്ടിൽ ഒരു നിമിഷം നിന്നു.
“ന്നാലും ഇങ്ങള് നല്ല കൂട്ടേന്നില്ലേ? എന്തേണ്ടായേ”?
“അങ്ങനെ പറയാൻ മാത്രം ഒന്നൂല്ല. പ്ലസ്ടു കഴിഞ്ഞു. അവളിങ്ങോട്ട് പോന്നു. ബന്ധൊന്നൂല്ലാതെ ആയി. ഇടക്ക് ഒന്നോ രണ്ടോ പ്രാവശ്യം കണ്ടൂന്നൊഴിച്ചാൽ ഇപ്പോ രണ്ട് കൊല്ലായില്ലേ ശരിക്കും കണ്ടിട്ടും മിണ്ടീട്ടും ഒക്കെ. അതാ”
താഴെ നിന്നുള്ള ശബ്ദം കേട്ടിട്ടാവണം ആയിഷ പടികളിറങ്ങി വന്നു. ഗർഭിണിയാണ്. കിടക്കുകയായിരുന്നു എന്ന് തോന്നി. ഉമ്മയെ അവിടെ എങ്ങും കണ്ടില്ല. അവൾ നാരങ്ങ പിഴിഞ്ഞൊഴിച്ച് പെട്ടെന്ന് ഒരു വെള്ളമുണ്ടാക്കി.
“ഉമ്മച്ചി താത്താൻ്റോടെയാ. വൈന്നാരം വരും”
ആയിഷ ഉമ്മയെ കാണാത്തതിൻ്റെ കാരണം വിശദീകരിച്ചു. വന്ന വഴിയേ അജ്മൽ അടുക്കളയിലേക്ക് പോയി. എന്താണ് കറിയെന്ന് നോക്കാനാകും. കാര്യമെന്തായാലും അതിഥിയെ വേണ്ട വിധം സൽക്കരിക്കാതിരിക്കുന്നത് ഒരു കുറവ് തന്നെയാണ്. അൽപ സമയത്തിനകം മുറിയിൽ ചെന്ന് ഒരു കൈലി മുണ്ടും വാരി ചുറ്റി വന്ന് എനിക്കെതിരെയുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു.