അശ്വതി അവന് ഭക്ഷണം നൽകി തുടങ്ങി.
“അച്ചൂ..”
“മ്മ്..”
“എന്തു പറ്റി..? ഇന്നലെ നീയെന്തിനാ കരഞ്ഞത്…?”
“ഒന്നുമില്ല..”
“ഒന്നുമില്ലെന്നോ..?”
“നീ സാധനങ്ങൾ എടുക്കാൻ പോയിട്ട് എത്റ വൈകിയാ വന്നത്.. എന്തു പറ്റി പറയ്..”
“അതേട്ടൻ അറിയേണ്ട..”
“പിന്നേ.. ഞാനറിയണ്ടേ..?”
“ഇതിനു മുൻപും ഒന്നും അറിയാൻ ശ്രമിച്ചിട്ടൊന്നുമില്ലല്ലോ.. പിന്നെന്താ ഇപ്പൊ..?”
“എടി നീയെന്നെ തീ തീറ്റിക്കല്ലേ..”
“അല്പമൊക്കെ തിന്ന്.. എന്നാലേ ഞാൻ അനുഭവിക്കുന്നത് എന്താണെന്നൊക്കെ മനസ്സിലാവൂ..”
“മാധവേട്ടൻ.. മാധവേട്ടൻ നിന്നോട് എന്തെങ്കിലും മോശമായി പെരുമാറിയോ..?”
“പെരുമാറിയെങ്കിൽ… ഏട്ടന് അയാളോട് ചോദിക്കാൻ ധൈര്യമുണ്ടോ..?”
അവനൊന്നും മിണ്ടാനായില്ല. ഉണ്ടാവുമെന്ന് പറയുമെന്ന് കരുതിയ അശ്വതിക്ക് അവന്റെ മൗനം ഞെട്ടലാണുണ്ടാക്കിയത്. അവസ്ഥ മനസിലാക്കുന്നുണ്ടെങ്കിലും ഒരാശ്വാസ വാക്ക് അവൾ പ്രതീക്ഷിച്ചു. പക്ഷെ ഉണ്ടായില്ല. കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞത് തന്നെ അയാളുടെ കാരുണ്യം. പിന്നെന്തു മിണ്ടാൻ.
“ഒന്ന് മിണ്ടാനില്ലല്ലോ.. അപ്പോ പിന്നേ ഒന്നുമറിയേണ്ട..”
സങ്കടത്തോടെ അവന് ഭക്ഷണം കൊടുത്ത് കഴിഞ്ഞ് അവളെഴുന്നേറ്റു. ആ അവസ്ഥ പ്രസാദിന്റെ മനസ്സിനെയും പൊള്ളിച്ചു.
“കുറച്ച് കഴിഞ്ഞ് കുളിക്കാം..”
റൂമിൽ നിന്നിറങ്ങുന്നതിനു മുൻപ് പറഞ്ഞ്, അവൾ കിച്ചണിലേക്ക് നടന്നു. അന്തം വിട്ടത് പോലെയായിരുന്നു പ്രസാദിന്റെ ഇരിപ്പ്. എല്ലാത്തിന്റെയും കാരണക്കാരൻ ഞാൻ തന്നെയാണെന്ന സത്യം അവനെ കീറി മുറിച്ചു.
രാത്രി ഒൻപതു മണിക്കാണ് മാധവൻ എത്തിയത്. നിവർത്തിക്കേട് കൊണ്ട് വാതിൽ തുറന്ന് കൊടുക്കാൻ അശ്വതിക്ക് പോവേണ്ടി വന്നു. അതിൽ മാധവന് അതിയായ സന്തോഷമായി.