കോരിച്ചൊരിയുന്ന മഴയിൽ മെല്ലെ നടന്നടുത്ത ആ ചെറുപ്പക്കാരനെ കടയിൽ ആരും ശ്രദ്ധിക്കാതിരുന്നില്ല. മുളങ്കമ്പും ടാർപോളയും നാട്ടിയ ആ ഷെഡിലെ എല്ലാ കണ്ണുകളും നനഞൊലിക്കുന്ന അവനിലേക്ക് പതിഞ്ഞു. ഗുരുദക്ഷിണയായി നായക്ക് രണ്ട് മുട്ടബജി വാങ്ങി നൽകിയ അവൻ കടയുടെ ഒരു മൂലയ്ക്ക് ഒരു ഗ്ലാസ് ചൂട് ചായയുമായി ഒറ്റയ്ക്ക് മാറി ഇരുന്നു.
ചായക്കടയിലെ വൃദ്ധൻ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ചെവിയിലിരുന്ന ബീഡി ഇപ്പോൾ ചുണ്ടിൽ പുകയുന്നു. അയാൾ അവന്റെ സമീപത്ത് വന്നിരുന്നു. “വിട്ടുകളയാടാ മോനെ! നീ ചറുപ്പമല്ലേ ഇതിലും നല്ല ഒരെണ്ണത്തിനെ കിട്ടും”
“എന്താ?” അവൻ ഒരു ഭയത്തോടെ ചോദിച്ചു.
“നല്ല പ്രായത്തിൽ ഈ കെളവനും ഇതുപോലെ കടപ്പുറത്തിരുന്ന് ഒറ്റക്ക് കൊറേ മഴയും വെയിലും കൊണ്ടിട്ടുള്ളതാ. പക്ഷെ കാലം മായ്ക്കാത്ത മുറിവില്ല. എട്ട് വർഷത്തെ ആത്മാർത്ഥ പ്രണയം..”
മൗനം പാലിച്ചാൽ അയാൾ വേറെ ഇരയെത്തപ്പി പൊയ്ക്കോളുമെന്നു അവൻ കരുതി. മനുവിന്റെ ഫോണിൽ നോട്ടിഫിക്കേഷൻ മിന്നി, വോൾപേപ്പറിൽ ചേച്ചിയുമായി നിൽക്കുന്ന ഫോട്ടോ വൃദ്ധൻ കണ്ടു. “ഇതാണോ ആള്? തമ്പുരാനെ.. വാട്ട് എ ബ്യൂട്ടി. ഈ മുറിവ് ഉണങ്ങാൻ കുറച്ച് അധികം സമയം പിടിക്കും.” അയാളുടെ ദീർഘശ്വാസം പോലും പുകമയമായിരുന്നു. “ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ മോനെ? എത്ര വർഷത്തെ പ്രണയമാ?”
അവൻ തലയാട്ടികൊണ്ട് പറഞ്ഞു “പത്തിരുപത് ആയിക്കാണും”
വൃദ്ധൻ അന്ധംവിട്ടു, പത്തുവിരലും ചുരുട്ടിയും നിവർത്തിയും കണക്കുകൂട്ടി “അതിന് നിനക്ക് ഇരുപത് വയസ്സല്ലേ കാണൂ? പിന്നെങ്ങനെ!”