ഒരുദിവസം ക്ഷേത്രക്കമ്മിറ്റിക്കാർ ആശുപത്രിയിലും പിരിവിനു വന്നിരുന്നു. ഷെമീനയെ പരിചയമില്ലെങ്കിലും ബിനിയും ഷിബുവും അവരെ ഷെമീനയുടെ മുന്നിലെത്തിച്ചുകൊടുത്തു. ആനക്കായി ഒരു ചാക്ക് അരി ഷെമീന സ്പോൺസർ ചെയ്തു. 2500 രൂപ രസീതെഴുതിയപ്പോൾ എഴുതുന്നയാൾ ഷെമീനയോടു നാള് ചോദിച്ചു.
താൻ ജനിച്ചത് കാർത്തിക നക്ഷത്രത്തിൽ ആണെന്ന് ഉമ്മ പറഞ്ഞു ഷെമീനക്ക് അറിയാമായിരുന്നു. പക്ഷെ അത് അവരോടുപറയണ്ട എന്നൊരു തോന്നൽ മനസ്സിൽ ശക്തിയായി വന്നതിനാൽ ഷെമീന നാളറിഞ്ഞുകൂടാ എന്നാണ് പറഞ്ഞത്.
“എന്നാൽ കാർത്തിക എന്നെഴുതാം” എന്നുപറഞ്ഞു അയാൾ രസീത് കട്ട് ചെയ്തപ്പോൾ ഷെമീന ചോദിച്ചു: ” അതെന്താ കാർത്തികയുടെ പ്രത്യേകത?”
“അത്, ദേവിയുടെ നാളാണ് കാർത്തികനക്ഷത്രം.”
***
അങ്ങനെ ഷെമീനയുടെ ജോലിയിൽ 179 ദിവസം പിന്നിട്ട, കരാറടിസ്ഥാനത്തിലുള്ള സർക്കാർ ജീവനം അവസാനിക്കുന്ന പതിനാലാംതീയതി വന്നണഞ്ഞു. ഷെമീനയുടെ ഡ്യൂട്ടി ഉച്ചക്ക് ഒരുമണിമുതൽ രാത്രി ഒമ്പതുവരെയായിരുന്നു. പതിവുപോലെ കാർ പാർക്ക് ചെയ്തിട്ട് ആസ്പത്രിയിലേക്ക് കയറുമ്പോൾ അവൾക്കു ഒരു വിഷമം തോന്നാതിരുന്നില്ല.
ഉച്ചക്ക് സ്റ്റാഫിന് കഴിക്കാൻ ഷെമീന ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഷിബുവിന്റെ ഏർപ്പാടിൽ എത്തിച്ച ബിരിയാണി ഒരു വീട്ടിൽ ഉണ്ടാക്കിയതാണെങ്കിലും നന്ന്. അമ്പലത്തിലെ ആനയുടെ സുഖ ചികിത്സാപരിപാടി ഇന്നുകൊണ്ടുതീരുമെന്നും നാളെ രാവിലെ ആനയ്ക്കും യാത്രയയപ്പാണെന്നും ബിനി പറഞ്ഞു. അതിനെ കൊണ്ടുപോകാൻ ലോറി വന്നത്രെ.
മറ്റൊരു സാധാരണ ദിവസം മാത്രം ആയിരുന്നു അന്നും. ഒമ്പതുമണിക്ക് ഷെമീന ആസ്പത്രിയിൽനിന്നിറങ്ങി. തന്നെ കരാർ ജോലിയിൽനിന്നു വിടുതൽ ചെയ്തുകൊണ്ടുള്ള ഉത്തരവ് അതിനുമുമ്പേ അവൾക്കു കിട്ടിയിരുന്നു.