ആസ്പത്രിയിലെത്തി ഷെമീന കാർ പാർക്ക് ചെയുമ്പോൾ രണ്ടുമൂന്നു കതിനകൾ ഡും ഡും എന്ന് മുഴങ്ങി. ഏതാനും നിമിഷം കഴിഞ്ഞു ചുറ്റുമുള്ള കുന്നുകളിലും മലകളിലും തട്ടി അവയുടെ പ്രതിധ്വനിയും. PHC യുടെ ജനാലകൾ നന്നായൊന്നു കുലുങ്ങി. ഡ്യൂട്ടിനേഴ്സ് ബിനി അവളെനോക്കി ചിരിച്ചു. അവർ അന്നാട്ടുകാരിയാണ്.
രോഗികൾ തീരെ കുറവ്. എല്ലാവരും ആനയെ കാണാൻ പോയോ? ഷെമീന മനസ്സിലോർത്തു.
” എന്താ സിസ്റ്ററെ ടെംപിളിൽ ആനയെ വാങ്ങിയോ ? ” ഷെമീന ചോദിച്ചു.
” വാങ്ങിയതല്ലാ, അത് ആനവാരി മനയിലെ ആനയാണ്. ക്ഷേത്രത്തിൽ സുഖചികിത്സയ്ക്കു കൊണ്ടുവന്നതാണ്. ഇന്ന് കർക്കിടകമാസം ഒന്നല്ലേ? ”
മലയാളമാസം ഒന്നാംതീയതിയാണ്. അതാണ് രോഗികൾ ഇന്ന് തീരെ കുറവ്. ഗുഡ്! ഷെമീന സ്വയം പറഞ്ഞു. “അത് നന്നായി. ആനക്ക് ഒരുമാസം കുശാലായല്ലോ.” അവൾ ചിരിച്ചു.
” ആനവാരി കുട്ടിശ്ശങ്കരൻ. അതാണ് ആനയുടെ പേര്.” അറ്റൻഡർ ഷിബു പറഞ്ഞു.
” ഇനിയിപ്പോ സംഭാവന കൊടുക്കേണ്ടി വരും. ” ബിനി എല്ലാരേയും ഓർമിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു.
” എന്തു സംഭാവന? എന്തിനാ കൊടുക്കേണ്ടത് ? ” ഷെമീനയ്ക്ക് ഒന്നും മനസിലായില്ല.
ആ ക്ഷേത്രം ആദിവാസികളുടേത് ആയിരുന്നത്രേ. ദേവീക്ഷേത്രമാണ്. പിന്നീട് അത് ആനവാരി മനക്കാരുടെ നേത്രത്വത്തിൽ കരക്കാരും മറ്റും ഏറ്റെടുത്തു. ഇതിൽ ദേവിക്ക് അപ്രീതിയുണ്ടായി.
മനക്കൽനിന്നു ഒരാനയെ കൊണ്ടുവന്നു മൂന്നുവർഷം സുഖചികിത്സ നൽകിയാൽ പ്രതിവിധി ആവും എന്നു ദേവപ്രശ്നത്തിൽ തെളിഞ്ഞു. ഇത് മൂന്നാം വർഷമാണ്. നാട്ടുകാരും കരക്കാരും ചേർന്നാണ് ആനയെ ചികില്സിക്കാനുള്ള ചെലവ് വഹിക്കുന്നത്. കർക്കിടകം ഒന്നുമുതൽ ആണ് ചികിത്സാപരിപാടി. 28 ദിവസം ആന അമ്പലത്തിൽ ഉണ്ടാവും.